കത്തി താഴെയിടെടാ, പറയുന്നത് ദിനകരനാടാ!!! ഒപിഎസ് കേള്‍ക്കുമോ, 'ആശാന്‍റെ' വാക്ക്?
പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി പദം വരെയെത്തിച്ചത് ദിനകരന്‍
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു തടവുശിക്ഷ വിധിച്ചതോടെ തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ആരു നിയന്ത്രിക്കുമെന്നതാണ് പലരുടെയും ചോദ്യം. ശശികലയുടെ സഹോദരീ പുത്രനും മുന്‍ എംപി കൂടിയായ ടി ടി വി ദിനകരന്‍ ആ സ്ഥാനത്തേക്ക് വരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
പനീര്‍ശെല്‍വത്തെ ഇന്നു കാണുന്ന തരത്തിലേക്ക് ഉയര്‍ത്തിയത് ദിനകരന്റെ ശ്രമങ്ങളായിരുന്നു. വെറുമൊരു ഓഫീസ് ജോലിക്കാരനായിരുന്ന പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്ത് വരെയെത്തിച്ചത് ദിനകരനാണ്. കുറ്റാരോപിതയായ ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതില്‍ സുപ്രീം കോടതി വിലക്കിയതിനെത്തുടര്‍ന്ന് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത് 2001ലായിരുന്നു.
ശശികലയുമായി മുഖ്യമന്ത്രി പദത്തിനു വേണ്ടി പോരടിച്ച പനീര്‍ശെല്‍വത്തിന്റെ ഭാവി ഇനി എന്താവുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ജയില്‍ ശിക്ഷ വന്നതിനു പിറകെ ഒപിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ശശികലയുടെ നീക്കം ദിനകരനെ കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ട്. ശശികലയുടെ അഭാവത്തില്‍ ദിനകരന്‍ തന്നെ തലപ്പത്തേക്കു വരുമെന്ന് അണികള്‍ വിശ്വസിക്കുന്നു.
നിലവില്‍ തമിഴ്നാട്ടില്‍ എഐഡിഎംകെയെ രണ്ടു തട്ടിലാക്കുന്നത് പനീര്‍ശെല്‍വത്തിന്‍റെ നിലപാടാണ്. മുഖ്യമന്ത്രി സ്ഥാനം തനിക്കു തന്നെ വേണമെന്ന് ആവശ്യപ്പെട്ട ഒപിഎസ് ശശികല തന്നെ നിര്‍ബന്ധിച്ചു രാജിവയ്പ്പിക്കുകയായിരുന്നെ ന്നും തുറന്നടിച്ചതോടെയാണ് പാര്‍ട്ടിയെ ഭിന്നിപ്പച്ചത്. അതേ പനീര്‍ശെല്‍വത്തെ സ്വന്തം തട്ടകത്തിലേക്കു കൊണ്ടുവരാന്‍ ദിനകരനു സാധിച്ചാല്‍ നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ പാര്‍ട്ടിക്കാവും. എന്നാല്‍ തന്‍റെ ഗുരു കൂടിയായ ദിനകരന്‍റെ വാക്കുകള്‍ പനീര്‍ശെല്‍വം സ്വീകരിക്കുമോയെന്നുളളതാണ് ചോദ്യം.
ശശികലയുടെ കുടുംബത്തില്‍ നിന്നു രക്ഷപ്പെട്ട ഏക രാഷ്ട്രീയക്കാരന്‍ കൂടിയാണ് ദിനകരന്‍. ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് അദ്ദേഹം. 2011ല്‍ ശശികലയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതു വരെ മികച്ച പിന്തുണയാണ് ദിനകരനുണ്ടായിരുന്നത്.
2001ല്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു സുപ്രീം കോടതി വിലക്ക് വന്നപ്പോള്‍ ദിനകരന്‍ പനീര്‍ശെല്‍വത്തിന്റെ പേര് നിര്‍ദ്ദേശിച്ചില്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന ഒപിഎസ് ഉണ്ടാവുമായിരുന്നില്ല. ശശികലയുടെ കുടുംബവുമായുള്ള അടുപ്പവും വിശ്വാസ്യതയുമാണ് പനീര്‍ശെല്‍വത്തെ രക്ഷിച്ചതെന്നും ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.
1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പനീര്‍ശെല്‍വത്തിന്റെ വീട്ടിലാണ് ദിനകരന്‍ താമസിച്ചിരുന്നത്. അതേ പനീര്‍ശെല്‍വമാണ് ഇപ്പോള്‍ ദിനകരന്റെ മുഖ്യ ശത്രുവായി മാറിയത് എന്നതാണ് ശ്രദ്ധേയം.
ശശികല ജയിലിലായിരിക്കെ ഭര്‍ത്താവ് എം നടരാജന്‍ സജീവ രാഷ്ട്രീയത്തിലേക്കു വരാന്‍ സാധ്യത വളരെ കുറവാണ്. എക്കാലവും അണിയറയ്ക്കു പിന്നില്‍ മാത്രമേ നടരാജനെ കണ്ടിട്ടുള്ളൂ. എന്നാല്‍ ശശികല ക്യാംപിലുള്ള എടപ്പാടി പളനിസ്വാമി അടുത്ത മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ നടരാജനു കഴിഞ്ഞേക്കും.
ശശികലയുടെ നിഴലിലേക്ക് ഒതുങ്ങിപ്പോയെങ്കിലും നടരാജന്‍ ആളു മോശക്കാരനല്ല. മുന്‍ സര്‍ക്കാര്‍ പിആര്‍ഒ കൂടിയായ ഇയാള്‍ എം കരുണാനിധി, എംജിആര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ നടരാജന്‍ ജോലി രാജിവയ്ക്കുകയായിരുന്നു. ഭാവിയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കൂടുതല്‍ കാര്യങ്ങളില്‍ നടരാജന്റെ ഇടപെടലുകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എംഡിഎംകെ നേതാവ് വൈക്കോ, മുതിര്‍ന്ന നേതാവ് നെടുമാരന്‍, സിപിഎം, സിപിഐ നേതാക്കള്‍ എന്നിവരുമായി നടരാജന് അടുത്ത ബന്ധമുണ്ട്.
ദിനകരനും നടരാജനും മാത്രമല്ല പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള മറ്റു മൂന്നു പേര് കൂടിയുണ്ട്. ശശികലയുടെ സഹോദരന്റെ മകന്‍ ഡോക്ടര്‍ വെങ്കിടേഷ്, ശശികലയ്‌ക്കൊപ്പം കേസില്‍ ശിക്ഷിക്കപ്പെട്ട സഹോദര ഭാര്യ ഇളവരശിയുടെ മകന്‍ വിവേക്, ശശികലയുടെ സഹോദരന്‍ വി ദിവാകരന്‍ എന്നിവരാണ് അവര്‍.