വരൾച്ച കൊണ്ട് കർഷകർ ആത്മഹത്യ ചെയ്യുന്നു, എംഎൽഎമാർ വിദേശത്ത് സുഖവാസത്തിൽ, ചെലവ് കോടികൾ !!!
എംഎല്‍എമാര്‍ക്ക് ഒപ്പം ഭാര്യമാരും പോയിട്ടുണ്ട്.
മുംബൈ: സംസ്ഥാന കടുത്ത വരള്‍ച്ചയിലൂടെ കടന്ന് പോകുമ്പോള്‍ കൃഷി മന്ത്രിയും എംഎല്‍എമാരും നടത്തിയ വിദേശ യാത്ര വിവാദത്തില്‍. കര്‍ഷകര്‍ക്ക് ലോണ്‍ നല്‍കുന്നത് എങ്ങനെ എന്ന് പഠിയ്ക്കാന്‍ ന്യൂസിലന്റിലേക്കാണ് മന്ത്രി പണ്ഡൂരംഗം ഫണ്‍ഡേക്കറും 15 എംഎല്‍എമാരും കൂടി പോയത്. ഇതില്‍ പ്രതിപക്ഷ എംഎല്‍എമാരും ഉണ്ട്.
ന്യൂസിലന്റിലും ഓസ്‌ട്രേലിയയിലും കര്‍ഷകരെ സഹായിയ്ക്കാന്‍ എന്തൊക്കെ നടപടികളാണ് നടപ്പിലാക്കുന്നത് എന്ന് പഠിയ്ക്കാനാണത്രേ കൃഷി മന്ത്രിയും സംഘവും വിദേശത്തേക്ക് പോയത്. തിരിച്ച് വരുന്ന വഴി സിംഗപ്പൂരില്‍ കൂടി പോകും.
എംഎല്‍എമാര്‍ക്ക് ഒപ്പം ഭാര്യമാരും പോയിട്ടുണ്ട്. ചിലര്‍ സഹോദരന്‍മാരെയാണ് കൊണ്ടുപോയത്. മറ്റ് ചിലരാകട്ടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളേയും.
6 ലക്ഷം രൂപയാണ് ഓരോരുത്തര്‍ക്കും യാത്രാ ഇനത്തില്‍ ചെലവ് വരിക. ഇതില്‍ പകുതില്‍ അധികം തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുക്കും, ബാക്കി പകുതി നിയമസഭാ അക്കൗണ്ട്‌സ് കമ്മിറ്റിയാണ് നല്‍കുന്നത്.
മറാത്താവഡയിലേയും വിദര്‍ഭയിലേയും ജനങ്ങള്‍ വരള്‍ച്ചയും പട്ടിണിയും കടക്കെണിയും മൂലം ആത്മഹത്യ ചെയ്യുമ്പോഴാണ് ജനപ്രതിനികളുടെ ഈ ധൂര്‍ത്ത്. കഴിഞ്ഞ വര്‍ഷം മാത്രം 700 പേരാണ് ഈ മേഖലകളില്‍ ആത്മഹത്യ ചെയ്തത്.
യാത്ര വിവാദമായതോടെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദുരിതാശ്വാസ ഫണ്ടുകള്‍ ഉപയോഗപ്പെടുത്താനാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമം.