സാമ്പത്തികവർഷം മാറും, ബഡ്ജറ്റ് മാറും.. മോദിസർക്കാർ മാറ്റിമറിക്കാൻ പോകുന്നത് 150 വർഷത്തെ കീഴ്വഴക്കം!!
ദില്ലി: ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ സാമ്പത്തികവർഷം കണക്കാക്കുന്ന പരിപാടി ഇന്ത്യയിൽ അവസാനിക്കാൻ പോകുന്നതായി റിപ്പോർട്ട്. കലണ്ടർ വർഷത്തിന് സമാനമായി ജനുവരി 1 മുതൽ ഡിസംബർ 31 വരെയായിരിക്കും ഇനി സാമ്പത്തിക വർഷവും എന്നാണ് ലഭ്യമാകുന്ന സൂചനകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ മാറ്റത്തിന് പിന്നിൽ. സാമ്പത്തികവർഷം കലണ്ടർ വർഷത്തിന് സമാനമാക്കുന്നതിനെക്കുറിച്ച് രണ്ട് മാസം മുമ്പ് മോദി മുഖ്യമന്ത്രിമാരോട് അഭിപ്രായം ആരാഞ്ഞിരുന്നു.
സാമ്പത്തികവർഷം മാറുമ്പോൾ കേന്ദ്ര ബജറ്റിന്റെ തീയതിയും മാറും എന്നതാണ് വലിയൊരു പ്രത്യേകത. നിലവിൽ ഫെബ്രുവരി അവസാന ആഴ്ചയിലാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ഇതിൽ മോദി സർക്കാർ ചെറിയൊരു മാറ്റം ഇതിനോടകം വരുത്തിയിട്ടുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു അരുൺ ജെയ്റ്റ്ലിയുടെ ഇത്തവണത്തെ ബജറ്റ് അവതരണം. പുതിയ സ്കെഡ്യൂൾ പ്രകാരം കേന്ദ്രബജറ്റ് നവംബറില്‍ അവതരിക്കപ്പെടാനാണ് സാധ്യത.
ഒന്നും രണ്ടുമല്ല 150ൽപ്പരം വർഷത്തെ കീഴ്വഴക്കമാണ് നരേന്ദ്രമോദി സർക്കാര്‍ മാറ്റിമറിക്കാൻ ഒരുങ്ങുന്നത് എന്നതാണ് രസകരമായ ഒരു കാര്യം. 1867 ലാണ് സാന്പത്തികവർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയായി കണക്കാക്കി തുടങ്ങിയത്. സാമ്പത്തിക - കലണ്ടർ വർഷങ്ങൾ ഒരുമിച്ചാക്കുന്നതിനെ കുറിച്ച് ഉന്നതതല സിമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക - കലണ്ടർ വർഷങ്ങൾ ഒരുമിച്ചാക്കുമെന്നും ഡിസംബറിൽ ബജറ്റ് അവതരിപ്പിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.