ചെന്നൈ സില്‍ക്സിൽ തീപിടുത്തം: പിന്നില്‍ ഷോർട്ട് സർക്യൂട്ട്!! ജീവനക്കാർ കാന്‍റീനിൽ കുടുങ്ങി!!
ചെന്നൈ: ചെന്നൈയിലെ ചെന്നൈ സിൽക്സിലുണ്ടായ തീപിടുത്തത്തിനിടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് സൂചന. ചെന്നൈയിലെ പനഗൽ പാർക്കിലുള്ള ചെന്നൈ സില്‍ക്ക്സ് ഷോറൂമിലാണ് ബുധനാഴ്ച പുലർച്ചെ 4.30ഓടെ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. എന്നാൽ തീപിടിച്ച് പുക പടര്‍ന്നതോടെ ഫയർ ഫോഴ്സ് ഉദ്യേോഗസ്ഥര്‍ക്ക് ഷോറൂമിനുള്ളിലേയ്ക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.
ഷോറൂമിന്‍റെ ഏഴാം നിലയിലെ ക്യാന്‍റീനിലുണ്ടായിരുന്നവരെല രാവിലെ ഫയർഫോഴ്സ് ജീവനക്കാരാണ് രക്ഷിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 15 ഫയർ എൻജിനുകൾക്ക് പുറമേ സ്വകാര്യ വാട്ടർ ടാങ്കുകളും സ്ഥലത്തെത്തിച്ചാണ് എട്ട് മണിക്കൂറിന് ശേഷം തീയണച്ചത്.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ 4.30ഓടെ തീപിടിച്ചത് കണ്ടത്. 70 ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. തീ പടർന്നു പിടിച്ചതോടെ സമീപപ്രദേശത്തുള്ളവർക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു. ടി നഗർ പ്രദേശത്തെ ഗതാഗതത്തെയും സംഭവം ബാധിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിര്‍ത്തിവച്ചു. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എകെ വിശ്വനാഥനും ഡിജിപി എസ് ജോര്‍ജ്ജും സ്ഥലം സന്ദര്‍ശിച്ചു.