സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രസർക്കാർ; കേന്ദ്രത്തെ എതിർത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ!
ദില്ലി: പൗരന്റെ സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലികാവശമല്ലെന്നും അതുകൊണ്ട് ഇത് പരമമായ അവകാശമല്ലെന്നുമാണ് സുപ്രീം കോടതിയില്‍ ആധാര്‍ കാര്‍ഡിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രത്തിന്റെ നിലപാട്. സ്വകാര്യതയ്കതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ മേലെയല്ല. ജീവിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് ആധാര്‍ കാര്‍ഡെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയ്ക്കു മുമ്പാകെയുള്ള ഹര്‍ജ്ജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ചു. കര്‍ണാടക, പശ്ചിമബംഗാള്‍, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് സ്വകാര്യത മൗലികാവകാശമാക്കണമെന്ന നിലപാടുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ആധാർ കാർഡിന്റെ സ്വകാര്യത
കോടതിയില്‍ ആധാര്‍ കാര്‍ഡിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരുന്നത്.
സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെതിരെ
സ്വകാര്യതയ്ക്കുള്ള അവകാശം പൊതു നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മൗലികാവകാശമല്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരാണ് സംസ്ഥാനങ്ങളുടെ നിലപാട്.
കപിൽ സിങ്
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സംസ്ഥാനങ്ങള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.
പുനരാലോചന നടത്തേണ്ടതുണ്ട്
സാങ്കേതിക പുരോഗതി വളരെയേറെ വളര്‍ച്ച പ്രാപിച്ചിരിക്കുന്ന പുതിയ സാഹചര്യത്തില്‍ സ്വകാര്യത സംബന്ധിച്ച വിഷയത്തില്‍ ഒരു പുനരാലോചന നടത്തണമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചു. സ്വകാര്യത പരമമായ അവകാശമല്ല. എന്നാൽ അത് മൗലീകാവകാശമാണെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.
ഭരണഘടന സാധുത
നേരത്തെ ആധാറിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തികളുടെ സ്വകാര്യത സംബന്ധിക്കുന്ന വിഷയം ഒമ്പതംഗ ബെഞ്ചിനുവിടുകയായിരുന്നു. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനമെടുക്കുംമുമ്പ് സ്വകാര്യത മൗലികാവകാശമാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.
മുൻ വിധികൾ പരിശോധിക്കും
സ്വകാര്യത സംബന്ധിച്ച് 1954-ലെ എംപി ശര്‍മ കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962-ലെ ഖരക് സിങ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികള്‍ ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നുണ്ട്.
സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്നില്ല
സ്വകാര്യത ഭരണഘടന പ്രകാരമുള്ള മൗലികാവകാശമല്ലെന്നു സ്ഥാപിക്കുന്നതാണ് രണ്ടു വിധികളും. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്നില്ലെന്ന ഈ വിധികൾ പറയുന്നു.