മതസൗഹാര്‍ദ്ദം ഇന്ത്യയ്ക്ക് അഭിമാനം, വിശ്വാസികള്‍ക്ക് റമദാന്‍ ആശംസയുമായി മോദി മൻ കി ബാതിൽ
ദില്ലി: ഇന്ത്യയിൽ റമദാൻ വൃതം അനുഷഠിക്കുന്ന മുസ്ലിം മത വിശ്വാസികൾക്ക് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്. ഇന്ത്യ വിവിധ മതങ്ങളിലേയും സമുദായങ്ങളിലേയും ജനങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന രാജ്യമാണെന്നും എല്ലാ മതത്തില്‍പ്പെട്ടവരും ഒരുമയോടെ ജീവിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടി മൻകി ബാതിൻറെ 32ാമത്തെ എഡിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ച് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിശുദ്ധ റമദാന്‍ മാസത്തിൽ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ആശംസകൾ നേരുന്നുവെന്നറിയിച്ച മോദി ഇന്ത്യയുടെ കരുത്ത് വൈവിദ്യമാണെന്നും ഇന്ത്യയിൽ എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും ചൂണ്ടിക്കാണിച്ചു. പരിസ്ഥിതി ദിനത്തെക്കുറിച്ച് പ്രഭാഷണത്തിനിടെ പരാമർശിച്ച പ്രധാനമന്ത്രി പരിസ്ഥിതി ദിനത്തിൽ മാത്രമല്ല തുടർന്നുള്ള ദിനങ്ങളിലും പ്രകൃതിയെ മാനിച്ചും സംരക്ഷിച്ചും കഴിയണമെന്നും ആവശ്യപ്പെടുന്നു.
ഇതിന് പുറമേ ജൂണ്‍ 21 ന് യോഗാ ദിനം ആചരിക്കാനിരിക്കെ യോഗാ ദിനത്തിന്‍റെ ഭാഗമാകണമെന്നും ലോകത്തെ യോഗയിലൂടെ പരസ്പരം ബന്ധിപ്പിത്താൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. യോഗാ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. എൻഡിഎ സർക്കാര്‍ മൂന്ന് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
സർക്കാരിൻറെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവര്‍ത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നത് സന്തോഷം പകരുന്നുവെന്നും ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറയുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായ വീർസവർക്കറിനെക്കുറിച്ച് മന്‍ കി ബാതിനിടെ പരാമർശിച്ച മോദി ജന്മദിനത്തില്‍ സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ പങ്കിനെ സ്മരിക്കുകയും ചെയ്തു.