ഗൂര്‍ഖാ പ്രക്ഷോഭത്തിന് മാവോയിസ്റ്റ് പിന്തുണ: ആയുധ പരിശീലനവും!! ഇന്‍റലിജന്‍സ് വെളിപ്പെടുത്തല്‍!!
ഗൂര്‍ഖാ ലാന്‍ഡിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന് ആയുധപരിശീലനത്തിന് വേണ്ടിയാണ് സഹായം
ഡാര്‍ജിലിംങ്: പശ്ചിമബംഗാളിലെ ഗൂര്‍ഖാ പ്രക്ഷോഭത്തിന് വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയ്ക്ക് അയല്‍ രാജ്യത്തെ മാവോയിസ്റ്റുകളുടെ സഹായം ലഭിച്ചിച്ചിട്ടുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍. ഗുര്‍ഖാ ജനമുക്തി മോര്‍ച്ച അംഗങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിനായി മാവോയിസ്റ്റുകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പ്രത്യേകം ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യത്തിന് വേണ്ടി പോരാട്ടവും പ്രക്ഷോഭവും നടത്തുന്നതിന് വേണ്ടിയാണ് പരിശീലനം നല്‍കുന്നത്.
അയല്‍രാജ്യങ്ങളിലെ മാവോയിസ്റ്റുകളെ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവത്തകരെ പരിശീലിപ്പിക്കുന്നതിനായി പണം നല്‍കി നിയമിച്ചിട്ടുണ്ടെന്ന് നേരത്തെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്ന് എഡിജി അനുജ് ശര്‍മയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ സഹായം തേടിയെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ജനമുക്തി മോര്‍ച്ച ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി പ്രതികരിച്ചു.
പരിശീലനത്തിന് മാവോയിസ്റ്റുകള്‍
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനായി 25-30 മാവോയിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ടെന്നും സംഘടനയുടെ പക്കല്‍ വന്‍ തോതില്‍ ആയുധങ്ങളും സ്ഫോടന വസ്തുക്കളും ഉണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോദസ്ഥന്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സംഘടന ആയുധങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. സംഘം രഹസ്യമായി ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അക്രമം പോലീസിനെതിരെ
38 ദിവസത്തെ ഗൂര്‍ഖാ പ്രക്ഷോഭത്തിനിടെ പലതവണ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പോലീസ് സ്റ്റേഷനുകള്‍ക്കും ഔട്ട് പോസ്റ്റുകള്‍ക്കും നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ആയുധങ്ങളും മറ്റും കവര്‍ന്നിട്ടുണ്ടെന്നും ഇത് മാവോയിസ്റ്റുകളുടെ രീതിയാണെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഐജിയെ മാറ്റി നിയമിച്ചു
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളില്‍ അഗ്രഗണ്യനായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മനോജ് വര്‍മയെ ഡാര്‍ജിലിങ് ഐജിയായി നിയമിച്ചുവെന്നും സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ മറ്റ് ചില അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരെയും പശ്ചിമ ബംഗാള്‍ പോലീസില്‍ നിയമിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളില്‍ സജീവ സാന്നിധ്യമായിരുന്ന ഉദ്യോഗസ്ഥരെയാണ് ഇതോടെ പശ്ചിമ ബംഗാള്‍ പോലീസില്‍ നിയമിച്ചിട്ടുള്ളത്
പോലീസ് സ്റ്റേഷന് തീവെച്ചു
ഡാര്‍ജിലിംഗില്‍ പ്രക്ഷോഭവുമായെത്തിയ ഗുര്‍ഖ ജനമുക്തി മോര്‍ച്ച പോലീസ് സ്റ്റേഷന് തീവെച്ചു. ഗുര്‍ഖ ജനമുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരംഗിന്‍റെ ഓഫീസ് പശ്ചിമ ബംഗാള്‍ പോലീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ കലിംപോംഗിലെ പോലീസ് സ്റ്റേഷന് തീവെച്ചത്. ജൂണ്‍ 15നായിരുന്നു സംഭവം.
ഓഫീസില്‍ റെയ്ഡ്
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച തലവന്‍റെ ഓഫീസില്‍ നടന്ന പോലീസ് റെയ്‍ഡില്‍ കത്തിയും തോക്കും അരിവാളും, അമ്പും വില്ലും ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പുറമേ ഗൂര്‍ഖാ ലാന്‍ഡ് വേണമെന്ന് ആവശ്യമുന്നയിച്ച് ഡാർജിലിംഗില്‍ പ്രക്ഷോഭം ആരംഭിച്ച ജിജെഎം നേതാവ് കരുണ ഗുരംങിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്രസേനയിറങ്ങി
ഗൂര്‍ഖാ ലാന്‍ഡ് പ്രക്ഷോഭം ബംഗാളിലെ ക്രമസാമാധാന നില തകരാറിലാക്കിയതോടെ ബംഗാളില്‍ 1400 കേന്ദ്ര സേന ഉദ്യോഗസ്ഥരെയാണ് കേന്ദ്രം നിയോഗിച്ചത്. ബംഗാള്‍ സര്‍ക്കാരിന്‍റെ അപേക്ഷയെ തുടര്‍ന്നാണ് കേന്ദ്രം 400 അര്‍ധസൈനികരുള്‍പ്പെട്ട സേനയെ വിട്ടുനല്‍കിയത്. അനിശ്ചിത കാലം സമരം ആരംഭിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. വിനോദ സഞ്ചാരകേന്ദ്രമായ ഡാര്‍ജിലിങിലെ വിനോദസഞ്ചാരത്തെയും പ്രക്ഷോഭം കാര്യമായി ബാധിച്ചിരുന്നു.
മമതയുടെ സന്ദര്‍ശനം
ജൂണ്‍ ഒമ്പതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സന്ദര്‍ശനത്തിനിടെയും ഡാർജിലിംഗിൽ സ്ഥിതിഗതികൾ വഷളായിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളുടെ സിലബസിലും ബംഗാളി ഭാഷ നിർബന്ധമാക്കണമെന്നുള്ള മമത സർക്കാരിന്‍റെ തീരുമാനമാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്. സിലബസില്‍ ഹിന്ദിയോ നേപ്പാളിയോ മതിയെന്നാണ് ഗൂര്‍ഖ ജൻമുക്തി മോർച്ച ഉന്നയിക്കുന്ന വാദം. ഡാർജിലിംഗിൽ സ്ഥിതി വഷളായതോടെ സൈന്യമിറങ്ങിയാണ് ക്രമസമാധാന നില പുനഃസ്ഥാപിച്ചത്. തങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ജനമുക്തി മോര്‍ച്ചയുടെ പ്രക്ഷോഭത്തിന് ഇതോടെ വീണ്ടും ജീവന്‍ വെയ്ക്കുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് നിരവധി വിനോദ സഞ്ചാരികളും ഡാർജിലിംഗിൽ കുടുങ്ങിപ്പോയിരുന്നു.