മോദി പറഞ്ഞത് സത്യമോ? കള്ളപ്പണത്തിന്റെ കണക്ക് പുറത്ത്, കണക്കിൽപ്പെടാത്ത നിക്ഷേപം 4 ലക്ഷം കോടി
നോട്ട് നിരോധനത്തിന് ശേഷം കണക്കിൽപ്പെടാത്ത 4 ലക്ഷം കോടി ബാങ്കുകളിൽ എത്തിയെന്ന് ആദായ നികുതി വകുപ്പ്
ദില്ലി: നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന നവംബര്‍ 8ന് ശേഷം ബാങ്കുകളില്‍ എത്തിയത് കണക്കിൽപ്പെടാത്ത 4 ലക്ഷം കോടി രൂപ. ആദായ നികുതി വകുപ്പാണ് പുതിയ കണക്ക് വെളിപ്പെടുത്തിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നതെന്നും വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ട് നിരോധനം പ്രഖ്യാപിച്ച് 50 ദിവസത്തിനുള്ളില്‍ പഴയ 500ന്‌റേയും 1000ത്തിന്‌റെയും നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം എന്നാണ് വ്യവസ്ഥ ഉണ്ടായിരുന്നത്. ആദയ നികുതി വകുപ്പ് അവസാനം പുറത്തുവിട്ട കണക്ക് പ്രകാരം 3 ലക്ഷം കോടി മുതല്‍ 5 ലക്ഷം കോടി രൂപവരെ കള്ളപ്പണം ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
നവംബര്‍ എട്ടിന് ശേഷം 62 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായാണ് ഇടപാടുകള്‍ നടന്നത്. ഈ ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണ്. പണമായി കരുതിയിരുന്ന കള്ളപ്പണമാണ് നിക്ഷേപിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം
രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 10,700 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ജന്‍ധന്‍ അക്കൗണ്ടുകളിലും വന്‍തുകയുടെ നിക്ഷേപം നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തിലെ അടക്കം സഹകരണ ബാങ്കുകളിലും വന്‍തോതില്‍ നിക്ഷേപം നടന്നു. 13,000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രാമീണ ബാങ്കുകളിലും കോപ്പറേറ്റീവ് ബാങ്കുകളിലുമായി നടന്നത്. ബാങ്കുകള്‍ സമര്‍പ്പിച്ച കണക്കുകള്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും പരിശോധിച്ച് വരികയാണ്.