ഉച്ചഭക്ഷണത്തില്‍ പാമ്പ്: സർക്കാർ സ്കൂൾ വിവാദത്തിൽ, വിദ്യാര്‍ത്ഥികൾക്ക് ഛർദ്ദിയും തലകറക്കവും!!
ചണ്ഡിഗഡ്: സര്‍ക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയരുന്നു. ഹരിയാനയിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയതാണ് ഇതിനുള്ള കാരണം. ഹരിയാനയിലെ ഫരീദാബാദിലുള്ള രാജ്കീയ ഗേൾസ് സീനിയര്‍ സെക്കന്‍ഡറി ക്സൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.
ഉച്ചഭക്ഷണത്തില്‍ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയതോടെ ഭക്ഷണവിതരണം സ്കൂൾ അധികൃതർ നിർത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ പലവിദ്യാര്‍ത്ഥികളും ഈ സമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചിരുന്നതായാണ് അധ്യാപകര്‍ പറയുന്നത്. ചിലർ ഭക്ഷണം കഴിച്ചയുടെ ഉടനെ ഛർദ്ദിച്ചുവെന്നും ഇവർ പറയുന്നു. കുട്ടികൾ ഛർദ്ദിച്ചതിനെ തുടർന്ന് അധ്യാപകരും പ്രിൻസിപ്പലും ഭക്ഷണം രുചിച്ചുനോക്കിയെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയതെന്നുമാണ് വിവരം.
തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇസ്കോൺ റിലീഫ് ഫൗണ്ടേഷനാണ് സ്കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇവരെയും വിവരമറിയിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്ത മറ്റ് സ്കൂളുകളെയും ഉടൻ തന്നെ വിവരമറിയിക്കുകയായിരുന്നു.