കർണ്ണനെ ദില്ലി ഹൈക്കോടതിയും കൈവിട്ടു; ശിക്ഷ അനുഭവിക്കുക തന്നെ വേണം
സുപ്രീം കോടതി ആറുമാസത്തെ തടവു ശിക്ഷാ വിധി വീണ്ടും പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ഹൈക്കോടതി
ദില്ലി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കൊൽകത്ത ഹൈക്കോടതി മുൻ ജസ്റ്റീസ് കർണൻ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറുമാസത്തെ തടവു ശിക്ഷാ വിധി വീണ്ടും പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തൻ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരുൾപ്പെടുന്ന ബെഞ്ച് വിധി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാൻ കർണ്ണനും ധാരളം സമയം നൽകിയതായും കോടതി വിലയിരുത്തി.
കോടതിയലഷ്യത്തിന് സുപ്രീം കോടതി ജസ്റ്റീസ് കർണനു ആറു മാസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി തടവു ശിക്ഷവിധിക്കുന്നത്.
കോടതിയലഷ്യ കേസ്
കഴിഞ്ഞ ജനുവരിയിലാണ് കർണൻ ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും വിരമിച്ചതും സിറ്റിംഗിലുള്ളതുമായ ഇരുപത് ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രിയെ അഭിസംബേധന ചെയ്തു കൊണ്ടെഴുതിയ കത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചു കർണ്ണൻ പറഞ്ഞത്. ഇതിനെ തുടർന്നാണ് കർണനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങാൻ കാരണം.
ആറു മാസത്തെ തടവ് ശിക്ഷ
കോടതിയലക്ഷ്യക്കേസിന് ജസ്റ്റീസ് കർണ്ണനെതിരെ സുപ്രീം കോടതി ആറു മാസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. കൂടാതെ കർണ്ണനെ വേഗം തന്നെ ജയിലിലടക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
രാഷ്ട്രപതിക്ക് കത്തയച്ചു
ജയിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചിരുന്നു. തന്റെ ജയില്‍ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ജസ്റ്റീസ് കര്‍ണന്‍ തന്റെ വക്കീല്‍ മുഖാന്തരമാണ് കത്തയച്ചിരുന്നത്. കോടതിയലക്ഷ്യ കുറ്റത്തിന് സുപ്രീംകോടതിയാണ് കർണ്ണനെ ജയിലിലടച്ചത്.
മാപ്പു പറയാന്‍ തയ്യാർ
കോടതിയലക്ഷ്യ നിയമത്തിൽ മാപ്പ് പറയാനുള്ള വകുപ്പുകളുണ്ടെന്നും ഇത് പ്രകാരം ജസ്റ്റിസ് കർണ്ണൻ മാപ്പ് പറയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചെങ്കിലും മാപ്പ് പറയാനുള്ള അവസരം പോലും കോടതി നിഷേധിച്ചിരുന്നുവെന്ന് കര്‍ണ്ണന്‍റെ അഭിഭാഷകൻ പറഞ്ഞു.
കർണന് മാനസിക പ്രശ്നമോ
ജസ്റ്റീസ് കർണ്ണന്റെ മാനസിക നിലയിൽ തകരാറുണ്ടെന്നും മാനസിക നില പരിശോധിക്കണമെന്ന് അവശ്യപ്പെട്ട് ജഡ്‍ജിമാർ രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ സംഘം കർണന്റെ വസതിയിൽ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് കർണ്ണൻ അവരെ മടക്കി അയയ്ക്കുകയായിരുന്നു. പിന്നീട് കർണന് മനസിക പ്രശ്നമില്ലെന്ന് കണ്ടെത്തിയിരുന്നു
ജൂഡീഷ്യറിയുടെ ചരിത്രത്തിലെ ആദ്യമായി
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ അധൃക്ഷനായ ബെഞ്ചാണ് കർണ്ണനെതിരായ കോടതിയലക്ഷ്യ കേസിൽ പരിഗണിച്ചത്.