ജയിലിലെ ലൈംഗികബന്ധം വ്യക്തിസ്വാതന്ത്ര്യമോ?
ചണ്ഡിഗഡ്: മക്കളുണ്ടാകണമെന്ന ആഗ്രഹവുമായി ജയിലില്‍ പങ്കാളികളായ തടവുകാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൗലികാവകാശമെന്ന് ഹൈക്കോടതി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയാണ് ഒരു ഹര്‍ജി പരിഗണിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്. 16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈ ദമ്പതികളുടെ അപേക്ഷ ഹൈക്കോടതി ജഡ്ജി സൂര്യ കാന്ത് തള്ളിക്കളഞ്ഞു. ഹോഷിയാര്‍പൂരിലെ സമ്പന്ന കുടുംബത്തിലെ കുടുംബത്തിലെ കുട്ടിയ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ജസ്വീര്‍ സിംഗ് - സോണിയ ദമ്പതികളെ വിചാരണ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ ചെയ്ത ഹീനകൃത്യം കണക്കിലെടുത്താണ് കോടതി അപേക്ഷ നിരസിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തങ്ങളെ ഒരുമിച്ച് കഴിയാന്‍ അനുവദിക്കണമെന്നായിരുന്നു ജസ്‌വീര്‍ സിംഗിന്റെ അപേക്ഷ. കുടുംബത്തിലെ ഒറ്റമോനാണ് താനെന്നും തങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാലേ കുടുംബം നിലനില്‍ക്കൂ എന്നും ഇയാള്‍ പറഞ്ഞു. ലൈംഗിക സംതൃപ്തിക്ക് വേണ്ടിയല്ല കുട്ടിയുണ്ടാകാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ഇയാള്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞ് എട്ടാം മാസത്തിലാണ് ദമ്പതികള്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായത്. എന്നാല്‍ ജസ്‌വീര്‍ സിംഗിന്റെ അപേക്ഷ കോടതി നിരസിക്കുകയായിരുന്നു. ഹര്‍ജി നിരസിച്ചെങ്കിലും പൊതുതാല്‍പര്യം കണക്കിലെടുത്താണ് കോടതി ഈ ഹര്‍ജിയില്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടന്നത്. കുട്ടികള്‍ ഉണ്ടാകുക എന്നത് പൗരന്റെ വ്യക്തി സ്വാതന്ത്ര്യമാണ് എന്നും ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പ് തടവുകാര്‍ക്കും ബാധകമാണ് എന്നും കോടതി പറഞ്ഞു.