ജമ്മു കശ്മീര്‍: സൈന്യത്തിനെതിരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുൾ മുജാഹിദ്ദീന്‍
പോലീസ് ഉദ്യോഗസ്ഥരോട് ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരാനും യാസീൻ വീഡിയോയിൽ ആഹ്വാനം
ശ്രീനഗർ: ജമ്മു കശ്മീർ സൈന്യത്തിനെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ. ഹിസ്ബുൾ മുജാഹിദ്ദീന്‍ കമാൻഡോ യാസിന്‍ യാറ്റൂ പുറത്തുവിട്ട വീഡിയോയിലാണ് കശ്മീരിലെ കശ്മീരിലെ സുരക്ഷാ സൈന്യത്തിനെതിരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഭീകര സംഘടനയെ തകര്‍ച്ചയിൽ നിന്ന് രക്ഷിക്കുന്നതിനായി ജമ്മു കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥരോട് ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരാനും യാസീൻ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നു.
മേശയ്ക്ക് സമീപത്തിരിക്കുന്ന യാസീന് ചുറ്റും രണ്ട് ആയുധ ധാരികളുടെ അകമ്പടിയോടെയാണ് ഇയാൾ വീഡിയോയെ അഭിമുഖീകരിക്കുന്നത്. കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഭീഷണിയാവുന്നത് ഭീകരവിരുദ്ധ ഓപ്പറേഷൻ തടസ്സപ്പെടുത്തുന്നതിനായി കല്ലേറുമായി രംഗത്തെത്തുന്ന കശ്മീരി യുവാക്കളാണ്. ഇതിനിടെയാണ് ഹിസ്ബുൾ മുജീഹിദ്ദീന്‍റെ ഭീഷണി.
കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിൽ 24 മണിക്കൂറിനിടെ ആറ് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. പോലീസ് സ്റ്റേഷനും മുൻ ജഡ്ജിയുടെ വീടും ആക്രമിച്ചതുൾപ്പെടെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുൾ മുജാഹിദ്ദീൻ പിന്നീട് രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നാലോളം സര്‍വ്വീസ് റൈഫിളുകളും മോഷ്ടിച്ചാണ് ഭീകരർ കടന്നുകളഞ്ഞത്.
2016ൽ ജൂലൈയിൽ ദക്ഷിണ കശ്മീരിൽ വച്ച് ഹിസ്ബുൾ മുജാഹിദ്ദീന്‍ 'പോസ്റ്റർ ബോയ്' ബര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്നാണ് കശ്മീര്‍ താഴ്വരെ ഏറെ കലാപമുഖരിതമായത്. കശ്മീര്‍ ഏറ്റവും രക്തരൂക്ഷിത കലാപങ്ങള്‍ക്കാണ് അക്കാലത്ത് സാക്ഷ്യം വഹിച്ചത്. വാനിയ്ക്ക് പിന്നാലെ കമാന്‍ഡോ സ്ഥാനത്തെത്തിയ ഭട്ടിനെയും സുരക്ഷാ സേന പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു. സംഘടനയില്‍ നിന്ന് പുറത്തുപോയ സാക്കിര്‍ മൂസയോട് അടുപ്പമുള്ളവരാണ് കശ്മീരിലെ ത്രാലില്‍ ഒളിച്ച് കഴിഞ്ഞിരുന്ന ഭട്ടിനെക്കുറിച്ച് വിവരം നല്‍കിയതെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെല്ലാമൊടുവിലാണ് യാലിന്‍ യാറ്റൂവിന്‍റെ ആക്രമണ മുന്നറിയിപ്പ്.