വിമര്‍ശനങ്ങളെ ഇങ്ങനെ ഭയന്നാലോ... മോദിയെ വിമര്‍ശിച്ച ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്!
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനങ്ങള്‍ക്ക് അതീതനാണോ... വിമര്‍ശിയ്ക്കുന്നവരുടെ വായടപ്പിക്കാന്‍ ഭരണ സംവിധാനം ഉപയോഗിക്കാന്‍ മാത്രം ജനാധിപത്യവിരുദ്ധതയിലേക്ക് നമ്മുടെ നാട് പോയിക്കഴിഞ്ഞിരിക്കുന്നോ...?
കാര്യം വലിയ ചര്‍ച്ചയാണ്. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതും, ബീഫ് നിരോധനം, ഹിന്ദി ഭാഷ ഉപയോഗം എന്നിവയെ എതിര്‍ത്തതും ഒക്കെയാണ് കാരണം.
മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയോര്‍ സ്റ്റുഡന്റ് സര്‍ക്കിള്‍(എപിഎസ് സി) എന്ന കൂട്ടായ്മയ്ക്കാണ് വിലക്ക് വീണത്. കാമ്പസിലെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ചര്‍ച്ചാ കൂട്ടായ്മ എന്നരീതിയില്‍ സംഘടന രൂപീകരിച്ചത്.
അജ്ഞാത പരാതി
കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് ലഭിച്ച അജ്ഞാത പരാതിയിെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. മോദിയെ വിമര്‍ശിയ്ക്കുന്ന , സംഘടനയുടെ ഒരു ലഘുലേഖയും പരാതിയ്‌ക്കൊപ്പം ലഭിച്ചിരുന്നു.
ഉടനടി നടപടി വേണം
പരാതിയും, ലഘുലേഖയും ഐഐടി ഡയറക്ടര്‍ക്ക് അയച്ചുകൊണ്ട് ഉടനടി മറുപടി വേണം എന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് അണ്ടര്‍ സെക്രട്ടറി കത്തയച്ചു.
ഉടന്‍ നിരോധനം
മെയ് 15 നായിരുന്നു അണ്ടര്‍ സെക്രട്ടറി കത്തയക്കുന്നത്. മെയ് 24 ന് സംഘടനയെ വിലക്കിക്കൊണ്ട് ഐഐടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവ് നല്‍കി.
വിദ്വേഷ പ്രചാരണം
നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു എന്നാണ് സംഘടന്‌ക്കെതിരെയുള്ള ആക്ഷേപം.
എന്താണ് ആ ലഘുലേഖ
എപിഎസ് സി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദ്രവീഡിയന്‍ സര്‍വ്വകലാശാലിലെ അധ്യാപകനായ വിവേകാനന്ദ ഗോപാല്‍ നടത്തിയ പ്രസംഗമായിരുന്നു ആ ലഘുലേഖയില്‍ ഉണ്ടായിരുന്നത്. ഐഐടി കാമ്പസില്‍ നടത്തിയ പരിപാടിയില്‍ ആയിരുന്നു ഈ പ്രസംഗം.
നിയമം ലംഘിച്ചു
വിദ്യാര്‍ത്ഥി സംഘടന അവരുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു എന്നാണ് ഐഐടി ഡീന്‍ വ്യക്തമാക്കുന്നത്. ഇതോടെ കാമ്പസിലെ ഓഡിറ്റോറിയവും മറ്റ് സൗകര്യങ്ങളും ഇവര്‍ക്ക് നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്.
രൂപീകരണം, എതിര്‍പ്പ്
2014 ഏപിര്ല്‍ 14 നാണ് ദളിത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചത്. എന്നാല്‍ അപ്പോള്‍ മുതല്‍ കാമ്പസിലെ വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.