ആരാണ് വില്ലന്‍..? ഗോരഖ്പൂരില്‍ നടന്നതെന്ത്..? ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ടെത്തിയത്..?
ലക്‌നൗ: സര്‍ക്കാരിന്റെ അന്വേഷണം ഒരു വശത്ത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ കണ്ടെത്തല്‍ മറുവശത്ത്. ഇതിനും പുറമേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയിലേക്കാണ് ഐഎംഎയുടെ റിപ്പോര്‍ട്ടും വിരല്‍ ചൂണ്ടുന്നത്.
അതേസമയം അന്വേഷണവും കണ്ടെത്തലുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരുവശത്ത് നടക്കുമ്പോള്‍ ഗോരഖ്പൂരിലെ ബാബാ രാഘവ്ദാസ് ആശുപത്രിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ എന്‍സഫലൈറ്റിസ് മൂലം 34 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് ഐസിയുവിലും എന്‍സഫലൈറ്റിസ് വാര്‍ഡിലും കിടന്ന കുട്ടികളാണ് മരിച്ചത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ടെത്തല്‍
ബാബാ രാഘവ്ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു എന്നു തന്നെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കണ്ടെത്തിയിരിക്കുന്നത്. ആഗസ്റ്റ് 10 ന് രാത്രി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു എന്നാണ് ഐഎംഎ പറയുന്നത്. ഇത് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന് വിരുദ്ധമാണ് എന്നതാണ് ശ്രദ്ധേയം. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു എന്ന് കണ്ടെത്തിയെങ്കിലും കുട്ടികള്‍ മരിച്ചത് എന്തു കൊണ്ടാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നില്ല
കുറ്റപ്പെടുത്തുന്നത് ആരെ..?
ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതില്‍ ആശുപത്രി അധികൃതരെ ആണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്. മെഡിക്കല്‍ കോളേജ് പ്രൊഫസറും മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന രാജീവ് മിശ്ര, എന്‍സഫലൈറ്റിസ് വാര്‍ഡ് മേധാവിയായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍ എന്നിവരുടെ അനാസ്ഥയെയും ഐഎംഎ കുറ്റപ്പെടുത്തി. ഡോക്ടര്‍ കുശ്‌വഹ, ഡോക്ടര്‍ അശോക് അഗര്‍വാള്‍, ഡോക്ടര്‍ ബിബി ഗുപ്ത എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഐഎംഎക്കു വേണ്ടി അന്വേഷണം നടത്തിയത്.
രോഗികള്‍ തിങ്ങിനിറയുന്ന വാര്‍ഡ്
ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നുണ്ട്. വാര്‍ഡുകളില്‍ രോഗികളെ കുത്തിനിറച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ എന്‍സഫലൈറ്റിസ് പടര്‍ന്ന 17 ജില്ലകളില്‍ ഒന്നു മാത്രമാണ് ഗോരഖ്പൂര്‍. ഇവരെ ശുശ്രൂഷിക്കാന്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഇല്ലെന്നും ഈ ജില്ലകളില്‍ ആവശ്യത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ ജില്ലാ ആശുപത്രികളോ ഇല്ലെന്നും ചികിത്സക്കായി രോഗികളില്‍ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ മഡിസ്ട്രേറ്റിന്റെ കണ്ടെത്തല്‍
ജില്ലാ മജിസ്ട്രേറ്റ് ആയ രാജീവ് റോട്ടേലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സതീഷ് കുമാറാണ് സംഭവത്തിനു പിന്നിലെ ഉത്തരവാദി. ഡോക്ടര്‍ സതീഷ് കുമാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെടുന്നതിന് പ്രധാനകാരണമായി കണ്ടെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഓക്സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡോക്ടര്‍ മുംബൈയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ കണ്ടെത്തല്‍ മറ്റൊന്ന്..
അതേസമയം ഓക്സിജന്റെ അഭാവവും കുട്ടികള്‍ മരിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മരിച്ച കുട്ടികളുടെ എണ്ണം കുറവാണെന്നും സംഘം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്ന് ഡോക്ടര്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
രക്ഷിതാക്കള്‍ പറയുന്നത്..
കുട്ടികള്‍ മരിച്ചത് ഓക്സിജന്റെ അഭാവം കൊണ്ടു തന്നെയാണെന്നാണ് രക്ഷിതാക്കള്‍ ഉറപ്പിച്ചു പറയുന്നത്. മരിച്ച കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ബീഹാര്‍ സ്വദേശി ആരോഗ്യമന്ത്രി, മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസര്‍, ബാബാ രാംദേവ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പുഷ്പ സെയില്‍സ്
ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നത് ലക്നൗവിലെ സ്വകാര്യ കമ്പനിയായ പുഷ്പ സെയില്‍സ് ആയിരുന്നു. 70 ലക്ഷം രൂപയായിരുന്നു ആശുപത്രി കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 35 ലക്ഷം രൂപ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.