പുതിയ ഹജ്ജ് നയം ഒരുങ്ങുന്നു; ഹജ്ജ് യാത്ര കപ്പല്‍ മാര്‍ഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനം കടല്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. 2018ലേക്കുള്ള പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് ചുരുങ്ങിയ ചെലവില്‍ ഹജ്ജ് യാത്ര സാധ്യമാവുന്ന രീതിയില്‍ കപ്പല്‍ യാത്രയ്ക്ക് വഴിയൊരുക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ഹജ്ജ് ഹൗസില്‍ നടന്ന 22ാമത് ഹജ്ജ് ഓറിയന്റേഷന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യവെ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്.
കപ്പല്‍ വഴിയുള്ള യാത്ര വിമാനയാത്രയുടെ പകുതി മാത്രമേ വരൂ. 22 വര്‍ഷം മുമ്പ് വരെ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് കപ്പല്‍മാര്‍ഗം ഹജ്ജിന് പോവാറുണ്ടായിരുന്നു. പിന്നീടാണ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് യാത്ര വിമാനത്തിലാക്കിയത്. കപ്പല്‍ യാത്ര നടപ്പാവുന്ന പക്ഷം അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മുന്‍കാലങ്ങളില്‍ ജിദ്ദയിലേക്കുള്ള 4260 കിലോമീറ്റര്‍ താണ്ടാന്‍ 15 ദിവസത്തോളം വേണ്ടിവന്നിരുന്നുവെങ്കില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഇപ്പോഴത്തെ കപ്പലില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവിടെ എത്തിച്ചേരാം. ഒരു കപ്പലില്‍ 5000ത്തോളം തീര്‍ഥാടകരെ കൊണ്ടുപോവാനാവുമെന്ന സൗകര്യവുമുണ്ടെന്നും മന്ത്രി പറഞ്ഞു. കടല്‍മാര്‍ഗമുള്ള ഹജ്ജ് റൂട്ട് പുനസ്ഥാപിക്കുന്നതിന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ആഗസ്ത് 28ന് ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി ചര്‍ച്ചകള്‍ ആംരഭിച്ചുകഴിഞ്ഞു.
ഹജ്ജ് തീര്‍ഥാടനം സുഖകരവും സുതാര്യവും ആക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ഹജ്ജ് നയം അടുത്ത മാസത്തോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ നവീകരിച്ച ഹജ്ജ് നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങള്‍ ചെയ്യുക. ഇത്തവണ 1.7 ലക്ഷം തീര്‍ഥാടകരാണ് ഹജ്ജിന് പോവുന്നത്.