പ്രതിദിന എണ്ണവില പരിഷ്കരണം: ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി!!
ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലായിടത്തും അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് പരിഷ്കരിക്കും
ദില്ലി: രാജ്യത്ത് പ്രതിദിനം പെട്രോൾ- ഡീസൽ വില പരിഷ്കരിക്കുന്ന സമ്പ്രദായം ജൂണ്‍ തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് രാജ്യാന്തര തലത്തിലുള്ള ഇന്ധനവിലക്കനുസരിച്ച് എണ്ണവിലയിൽ മാറ്റം വരുന്നത്. പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. മെയ് ഒന്നുമുതലായിരുന്നു അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ധനവില പരിഷ്കരണം നടപ്പിലാക്കുന്നത്.
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ നഗരങ്ങളിൽ നടപ്പിലാക്കിയ ഈ സംവിധാനമാണ് രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നത്. നിലവില്‍ ഓരോ മാസവും 1ാം തിയ്യതിയും 16ാം തിയ്യതിയുമാണ് രാജ്യാന്തര വിപണയിലെ എണ്ണവില കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലായിടത്തും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് പരിഷ്കരിക്കും.
ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് ആനുപാതികമായി ദിനം പ്രതി എണ്ണ വില നിശ്ചയിക്കുന്നത് ഉപയോക്താക്കൾക്കും ഏറെ ആശ്വാസകരമാവുമെന്നാണ് വിലയിരുത്തൽ. പെട്രോൾ വില നിയന്ത്രണത്തിൽ സര്‍ക്കാരിനുള്ള അധികാരം 2010ലും ഡീസൽ വില നിയന്ത്രണത്തിനുള്ള അധികാരം 2014 ഒക്ടോബറിലുമാണ് കമ്പനികൾക്ക് വിട്ടുനൽകുന്നത്. രാഷ്ട്രീയ പരിഗണനകൾക്കനുസരിച്ച് നിലവിൽ എണ്ണ കമ്പനികളാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക് വ്യതിയാനങ്ങൾക്ക് അനുസൃതമായി എണ്ണവില നിർണയിക്കുന്നത്.
രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍ എന്നിവരും രാജ്യത്തെ ഔട്ട്‌ലൈറ്റുകള്‍ വഴി ഈ നീക്കം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.