കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐസിസിലേക്ക് യുവാക്കളെ ക്ഷണിച്ചുകൊണ്ട് പോസ്റ്ററുകള്‍; പോലീസ് അന്വേഷണം തുടങ്ങി
പറ്റ്‌ന: ഭീകര സംഘടന ഐസിസിലേക്ക് യുവാക്കളെ ക്ഷണിച്ചുകൊണ്ട് ബിഹാറില്‍ പോസ്റ്ററുകള്‍. ബിഹാറിലെ രോഹ്താസ് ജില്ലയിലെ നൗഹട്ടയിലാണ് പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്. സംഭവത്തില്‍ സംസ്ഥാനത്തെ ഉന്നത പോലീസ് സംഘം അന്വേഷണം തുടങ്ങി. ഇലക്ടിക് പോസ്റ്റുകളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഐസിസ് ബിഹാറിലേക്ക് വരികയാണെന്നും യുവാക്കള്‍ ഇതില്‍ അംഗങ്ങളാകണമെന്നും പോസ്റ്ററില്‍ അഭ്യര്‍ഥിക്കുന്നു. നൗഹട്ട ഹൈസ്‌കൂളിലും പോസ്റ്ററുകള്‍ പ്രചരിച്ചു. ബിഹാര്‍ ഇന്റലിജന്‍സ് ബ്യൂറോ സംഭവം ഉടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ പോലീസ് മേധാവി മനജിത്ത് സിങ് സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
ബിഹാറില്‍ ഇത്തരത്തില്‍ ആദ്യത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ സാന്നിധ്യമുള്ള സംസ്ഥാനമാണ് ബിഹാര്‍. അതുകൊണ്ടുതന്നെ അവരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. രാവിലെ ചില ഗ്രാമീണരാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടത് പോലീസിനെ അറിയിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി അവ കണ്ടെടുക്കുകയായിരുന്നു.
പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്ന് എസ്പി പറഞ്ഞു. വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരെ ഉടന്‍ പുറത്തുകൊണ്ടുവരും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
English summary
Pro-ISIS posters surface in Bihar’s Rohtas, probe on