പനീർശെൽവത്തെയും ശശികലയെയും ആശ്വസിപ്പിച്ചും കണ്ണീര്‍തുടച്ചും മോദി.. അണ്ണാ ഡിഎംകെയെ ബിജെപി വിഴുങ്ങുമോ?
പുരൈട്ചി തലൈവി ജയലളിത വിട പറഞ്ഞതോടെ എന്താകും ഇനി അണ്ണാ ഡി എം കെയുടെ ഭാവി എന്ത് എന്ന ആശങ്കയിലാണ് ആളുകള്‍. ഈ ആശങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുണ്ട്. ജയലളിതയുടെ ഉറ്റസുഹൃത്തായ ശശികലയ്ക്ക് താല്‍പര്യം ഇല്ലാഞ്ഞിട്ടും ഒ പനീര്‍സെല്‍വം മുഖ്യമന്ത്രിയായത് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ താല്‍പര്യ പ്രകാരമാണ്.
Read Also: കര്‍ണാടകത്തിലും ആന്ധ്രയിലും പോലും ഇല്ല... ജയലളിത മരിച്ചതിന് കേരളത്തില്‍ മാത്രം എന്തിനാണ് പൊതു അവധി?
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഈ സംശയങ്ങള്‍ ശക്തമാക്കുന്നതാണ്. അണ്ണാ ഡി എം കെയുടെ ഭാവി എങ്ങോട്ടാണ് എന്ന സൂചന നല്‍കുന്ന ചില കാഴ്ചകളാണ് രാജാജി ഹാളിലെ മോദിയുടെ പ്രകടനമെന്ന് തോന്നിയാല്‍ കുറ്റം പറയേണ്ട. ആ കാഴ്ചകളിലേക്ക്..
ജയയ്ക്ക് അന്ത്യാഞ്ജലിയുമായി മോദി
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലിയുമായി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെയാണ് ചെന്നൈയില്‍ എത്തിയത്. വന്‍ സുരക്ഷാ സന്നാഹത്തിനിടെ രാജാജി ഹാളിലെത്തിയ നരേന്ദ്ര മോദി ജയലളിതയുടെ മൃതദേഹത്തിനരികില്‍ തൊഴുകൈകളുമായി നിന്ന് പ്രാര്‍ഥിച്ചു. ഒന്നരയോടെയാണ് മോദി രാജാജി ഹാളിലെത്തിയത്.
ശശികലയെയും കുടുംബത്തെയും
ജയലളിതയുടെ ഉറ്റതോഴി ശശികലയെയും ഭര്‍ത്താവ് നടരാജനെയും മോദി ആശ്വസിപ്പിച്ചു. മോദിയെ കണ്ടതോടെ ശശികലയ്ക്ക് കരച്ചില്‍ പൊട്ടി. ശശികലയെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച മോദി തലയില്‍ തലോടുകയും ചെയ്തു. ഭര്‍ത്താവ് നടരാജനും ശശികലയ്‌ക്കൊപ്പമുണ്ടായിരുന്നു.
പനീര്‍ശെല്‍വത്തെ കെട്ടിപ്പിടിച്ച്
നരേന്ദ്ര മോദി എത്തുമ്പോള്‍ ഇരിക്കുകയായിരുന്നു മുഖ്യമന്ത്രി പനീര്‍ശെല്‍വം. പ്രധാനമന്ത്രിയെ കണ്ടതും എഴുന്നേറ്റ് വേഗം ഓടിവന്നു. കെട്ടിപ്പിടിച്ചു. അടക്കിവെച്ച സങ്കടം അണപൊട്ടിയെന്നോണം പൊട്ടിക്കരഞ്ഞു. പനീര്‍ശെല്‍വത്തെ ചേര്‍ത്ത് പിടിച്ച് മോദി ആശ്വസിപ്പിച്ചു.
അണ്ണാ ഡിഎംകെയുടെ ബിജെപി ചായ്‌വ്
ജയലളിത പോയതോടെ ഒറ്റക്ക് പിടിച്ചുനില്‍ക്കാന്‍ അണ്ണാ ഡി എം കെ പ്രയാസപ്പെടുമെന്നാണ് ആളുകള്‍ കണക്കുകൂട്ടുന്നത്. തനിക്കെതിരായ കേസുകള്‍ കാരണം ശശികലയ്ക്കും കേന്ദ്രത്തെ പിണക്കാനാവില്ല. ഒരുപക്ഷേ അണ്ണാ ഡി എം കെയ്‌ക്കൊപ്പം നിന്ന് തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചുകൂടായ്കയില്ല എന്നതും യാഥാര്‍ഥ്യമാണ്.