തമിഴകം തേങ്ങി.... ജയലളിത അന്തരിച്ചു; അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചു
ഡിസംബര്‍ 5 ന് രാത്രി 11.30 ഓടെയായിരുന്നു ജയലളിത മരണത്തിന് കീഴടങ്ങിയത് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പലര്‍ച്ചെ 12.10 ഓടെയാണ് വിവരം പുറത്ത് വിട്ടത്.
ചെന്നൈ: ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു, തമിഴകത്തിന്റെ പ്രിയപ്പെട്ട പുരട്ചി തലൈവി കുമാരി ജയലളിത അന്തരിച്ചു. അപ്പോളോ ആശുപത്രി തന്നെ ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കി. 68-ാം വയസ്സിലാണ് ജയലളിതയുടെ അന്ത്യം.
ഡിസംബര്‍ 5 ന് രാത്രി 11.30 ഓടെയായിരുന്നു ജയലളിത മരണത്തിന് കീഴടങ്ങിയത് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പലര്‍ച്ചെ 12.10 ഓടെയാണ് വിവരം പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ ജയലളിത അന്തരിച്ചു എന്ന രീതിയില്‍ ചില തമിഴ് ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
73 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് ജയലളിത ജീവന്‍ വെടിഞ്ഞത്. ഒ പനീര്‍ ശെല്‍വം തന്നെ ആയിരിക്കും തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി.
ജയലളിതയുടെ മൃതദേഹം ആദ്യം മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ പോയസ് ഗാര്‍ഡനിലേക്ക് മാറ്റും. പ്രമുഖ നേതാക്കള്‍ക്ക് ഇവിടെ വച്ച് അന്ത്യോപചാരം അര്‍പിക്കാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അന്ത്യോപചാരം അര്‍പിക്കാന്‍ മൃതദേഹം രാജാജി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഡിസംബർ 6 ന് വൈകീട്ട് മറീന ബീച്ചിൽ എംജിആർ സ്മാരകത്തോട് ചേർന്നായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക