മഹാരാഷ്ട്രയും ഹരിയാനയും പോലല്ല.. കർണാടകം ബിജെപിക്ക് പണികൊടുക്കും.. ഇവിടെ സിദ്ധുവാണ് താരം!!
ബെംഗളൂരു: 2014 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുടെ ഒരു തേരോട്ടമായിരുന്നു രാജ്യത്ത് കണ്ടത്. മാഹാരാഷ്ട്ര, ഹരിയാന തുടങ്ങി ജമ്മു കാശ്മീരിൽ വരെ സഖ്യത്തിന്റെ സഹായത്തോടെ ബി ജെ പിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞു. ബിഹാറിലും ദില്ലിയിലും മാത്രമാണ് തിരിച്ചടി നേരിട്ടത്. ഇതിൽ ബിഹാറിൽ നിതീഷ് കുമാറിനെ ചാക്കിട്ട് പിടിച്ച് കൂട്ടത്തിലെത്തിക്കാൻ ബി ജെ പി പ്രസിഡണ്ട് അമിത് ഷായുടെ രാജതന്ത്രത്തിന് സാധിച്ചു.
എന്നാൽ അടുത്തതായി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കര്‍ണാടകത്തിൽ അമിത് ഷായുടെ തന്ത്രങ്ങൾ വിലപ്പോകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇതിന് കാരണമായി പറയുന്നത് രണ്ട് കാരണങ്ങളാണ്. ദേശീയതലത്തിൽ വമ്പൻ തളര്‍ച്ചയാണ് കോൺഗ്രസ് നേരിടുന്നത്. എന്നാൽ കർണാടകയിലെ കഥ വ്യത്യസ്തമാകും. ചരിത്രവും വർത്തമാന രാഷ്ട്രീയ സാഹചര്യവും കണക്കിലെടുത്താൽ ഈ പറയുന്നതിൽ കാര്യമുണ്ട് എന്ന് മനസിലാകും.
ദേശീയ രാഷ്ട്രീയത്തിലെ ട്രെൻഡിന് വിപരീതമായി വോട്ട് ചെയ്യുക എന്നതാണ് പലപ്പോഴും കർണാകടത്തിന്റെ ചരിത്രം. ബി ജെ പി ആദ്യമായി ഭരണം പിടിച്ചതൊക്കെ ഇങ്ങനെ ഒരു അട്ടിമറിയിലൂടെയാണ്. രണ്ടാമത്തെ കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവം തന്നെ. ബിഹാറിൽ നിതീഷ് കുമാറിനും ദില്ലിയിൽ കെജ്രിവാളിനും ബംഗാളിൽ മമതയ്ക്കും ഉള്ള ഒരു ഇമേജാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും. 224 അംഗ അസംബ്ലിയിൽ 120 മുതൽ 132 വരെ സീറ്റുകൾ കോൺഗ്രസിന് കിട്ടിയേക്കും എന്നാണ് പ്രാഥമിക സർവ്വേ ഫലങ്ങൾ പറയുന്നത്.