സര്‍ക്കാരിലും പാര്‍ട്ടിയിലും ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികലയുടെ മുന്നറിയിപ്പ്!
ചെന്നൈ: എ ഐ എ ഡി എംകെയുടെയോ സര്‍ക്കാരിന്റെയോ കാര്യങ്ങളില്‍ ഇടപെടരുതെന്ന് അടുത്ത ബന്ധുക്കളോട് ശശികല നടരാജന്‍. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല കഴിഞ്ഞ ദിവസം ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടിയാണ് ഇങ്ങനെ ഒരു താക്കീത് നല്‍കിയത്.
Read Also: ശശികലയുടെ ആരാണ് ജയലളിതയുടെ വളർത്തുമകൻ സുധാകരന്‍? ദത്തുപുത്രനെങ്കില്‍ സ്വത്ത് സുധാകരന് കിട്ടുമോ? ഹൈക്കോടതി പറഞ്ഞതിൽ കാര്യമുണ്ടോ?
സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ കാര്യങ്ങളില്‍ ബന്ധുക്കള്‍ ഇടപെടരുത്. ബന്ധുക്കള്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതില്ല എന്ന് ശശികല പാര്‍ട്ടിക്കാരോടും പറഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്. ബന്ധുക്കളെയും മറ്റും ഒഴിവാക്കി പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വീകാര്യയാകാനുള്ള ശ്രമത്തിലാണത്രെ ശശികല.
താമസം ജയലളിതയുടെ വീട്ടില്‍
ജയലളിതയുടെ ചെന്നൈയിലെ വീടായ പോയസ് ഗാര്‍ഡനിലായിരിക്കും ശശികല തുടര്‍ന്ന് താമസിക്കുക എന്നാണ് അറിയുന്നത്. ഇപ്പോള്‍ അവിടെ ഒരുപാട് ബന്ധുക്കളും മറ്റും ഉണ്ട്. ഇവര്‍ പോയിക്കഴിഞ്ഞാല്‍ നാത്തൂനായ ഇളവരശിയായിരിക്കും ശശികലയ്ക്ക് കൂട്ടിന് ഉണ്ടാകുക എന്നാണ് അറിയുന്നത്. 2011 ല്‍ ശശികലയെയും ബന്ധുക്കളെയും ജയലളിത തന്നെ പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയതാണ്.
പാര്‍ട്ടിക്കാര്‍ക്ക് മുറുമുറുപ്പ്
ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളില്‍ ശശികലയുടെ ബന്ധുക്കള്‍ നടത്തിയ പ്രകടനത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. രാജാജി ഹാളില്‍ ശശികലയുടെ ബന്ധുക്കള്‍ ജയലളിതയെ മൃതദേഹത്തെ പൊതിഞ്ഞ പോലെ നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ബന്ധുക്കളുടെ ഇടപെടല്‍ വേണ്ട
ഈ സാഹചര്യത്തിലാണ് ബന്ധുക്കളോട് ഭരണത്തിലോ പാര്‍ട്ടിയിലോ ഇടപെടരുത് എന്ന് ശശികല താക്കീത് നല്‍കിയിരിക്കുന്നത്. സഹോദരങ്ങള്‍, അരന്തിരവവന്‍മാര്‍, മറ്റ് ബന്ധുക്കളെയെല്ലാം പോയസ് ഗാര്‍ഡനില്‍ വിളിച്ചുവരുത്തിയാണ് ശശികല ഇക്കാര്യം പറഞ്ഞത്. ബന്ധുക്കള്‍ പറയുന്നത് കാര്യമാക്കണ്ട എന്ന് പാര്‍ട്ടിക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രെ.
എന്തിനാണ് ഈ നീക്കം
പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും ഇമേജ് ബില്‍ഡ് ചെയ്യുന്നതിന് വേണ്ടിയാണ് ശശികല ഇപ്പോള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നാണ് ആളുകള്‍ കരുതുന്നത്. വ്യാഴാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ ശശികലയോട് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ശശികലയുടെ നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ എതിര്‍പ്പ് കൂടാതെ സ്വീകരിച്ചു എന്ന് വേണം കരുതാന്‍.
അമ്മയില്‍ നിന്നും ചിന്നമ്മയിലേക്ക്
മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ശശികല തയ്യാറാകണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും ശശികല നിരാകരിച്ചു. അധികാരത്തിന്റെ കെണിയില്‍ പെടാന്‍ താനില്ലെന്നാണ് ശശികല പറഞ്ഞത്. ജയലളിതയുടെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ നാല് കഴിഞ്ഞു. അമ്മയില്‍ നിന്നും ചിന്നമ്മയിലേക്കുള്ള മാറ്റം എങ്ങനെയായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴകം