കനത്ത മഴ,കൊടുങ്കാറ്റ്, ഇടിമിന്നൽ! സ്ത്രീകളും കുട്ടികളുമടക്കം മരിച്ചുവീണത് 20 പേർ...
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പാറ്റ്ന: ബീഹാറിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമടക്കം 20 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് സ്ത്രീകളും കുട്ടികളുമടക്കം മരിച്ചത്. സംസ്ഥാനത്ത് ഞായറായ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ഇതുവരെ 20 പേർ മരിച്ചുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്.
വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയയിൽ ആറ് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ജമുയ് ജില്ലയിൽ അഞ്ച് പേരും ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മൊയ്താരിയിൽ നാലുപേരുമാണ് മരിച്ചത്. ഭഗൽപൂരിൽ മൂന്നുപേരും സമസ്തിപൂർ,വൈശാലി എന്നിവിടങ്ങളിലായി ഓരോരുത്തരും മരണപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ഹെക്ടർക്കണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്. കാറ്റിലും മഴയിലുമുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തി വരികയാണെന്നും സർക്കാർ അധികൃതർ അറിയിച്ചു.