കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിനകരന്‍ രാജ്യംവിടാന്‍ ഒരുങ്ങുന്നു; ദില്ലി പോലീസിന് വിവരം ലഭിച്ചു, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

പാര്‍ട്ടിയിലെ 124 എംഎല്‍എമാരും തന്നോടൊപ്പമാണെന്ന് ദിനകരന്‍ പറഞ്ഞു. ഇക്കാര്യം തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കോഴ നല്‍കിയ കേസില്‍ പ്രതിയായ അണ്ണാ ഡിഎംകെ നേതാവ് ടിടിവി ദിനകരനെതിരേ കുരുക്ക് മുറുകി. അദ്ദേഹം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ദില്ലി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ദിനകരന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, പാര്‍ട്ടിയിലെ 124 എംഎല്‍എമാരും തന്നോടൊപ്പമാണെന്ന് ദിനകരന്‍ പറഞ്ഞു. ഇക്കാര്യം തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ച ദിനകരന്‍ പിന്നീട് അത് റദ്ദാക്കി. സഹോദരങ്ങളുമായി തര്‍ക്കത്തിന് ഇല്ലെന്ന് പറഞ്ഞാണ് യോഗം റദ്ദാക്കിയത്.

ദിനകരനും ശശികലയും പുറത്ത്

ചൊവ്വാഴ്ച രാത്രി നിര്‍ണായകമായ ചില സംഭവങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായത്. അണ്ണാ ഡിഎംകെ ശശികല വിഭാഗം യോഗം ചേര്‍ന്ന് ശശികലയെയും സഹോദരീ പുത്രനായ ദിനകരനെയും പുറത്താക്കി. എന്നാല്‍ ഇതില്‍ ആശങ്കയില്ലെന്നാണ് ദിനകരന്‍ പറയുന്നത്. ദിനകരനെ ചോദ്യം ചെയ്യാന്‍ ദില്ലി പോലീസ് തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.

തിളച്ചുമറയുന്ന തമിഴ് രാഷ്ട്രീയം

ജയലളിതയുടെ വിയോഗ ശേഷം താറുമാറായ തമിഴ്നാട് രാഷ്ട്രീയം തിളച്ചുമറയുന്ന കാഴ്ചയാണിപ്പോള്‍. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്ന കാഴ്ചയാണിപ്പോള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ സഹോദരീ പുത്രനാണ് ടിടിവി ദിനകരന്‍.

ഭാഗ്യത്തിന് കൈവന്ന നേതൃപദവി

ശശികല അഴിമതിക്കേസില്‍ കര്‍ണാകട ജയിലിലേക്ക് പോകും മുമ്പ് തിടുക്കത്തില്‍ ദിനകരനെ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ദിനകരനും ശശികലയ്ക്കുമെതിരേ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണിപ്പോള്‍. ഇരുവരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

പനീര്‍ശെല്‍വം പറയുന്നത്

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ നിന്നു ശശികല പുറത്താക്കിയ നേതാവുമായ ഒ പനീര്‍ശെല്‍വത്തെയും കൂട്ടരെയും തിരിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് അണ്ണാ ഡിഎംകെ നേതാക്കള്‍. പക്ഷേ അദ്ദേഹം പറയുന്നത് ശശികലയും ദിനകരനും പാര്‍ട്ടിക്ക് പുറത്തുപോയാല്‍ മാത്രമേ ഐക്യം സാധ്യമാകുകയുള്ളൂവെന്നാണ്.

രണ്ടില ചിഹ്നത്തിലാണ് കുടുങ്ങിയത്

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നത്തിന് വേണ്ടി ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അഭിമാന ചിഹ്നമായ രണ്ടില കിട്ടാന്‍ ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തത്.

ദിനകരനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

സംഭവത്തില്‍ ദില്ലി പോലീസ് ദിനകനെതിരേ കേസെടുത്തിരുന്നു. ദിനകരനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം രൂക്ഷമായപ്പോള്‍ അനുനയത്തിന്റെ പാത സ്വീകരിച്ചിരുന്നു ദിനകരന്‍. അദ്ദേഹം പദവി കൈമാറാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍ ശശികല ജനറല്‍ സെക്രട്ടറി പദവിയില്‍ തന്നെ വേണമെന്ന് ദിനകരന്‍ വാദിച്ചു. ഇത് പനീര്‍ശെല്‍വം വിഭാഗം അംഗീകരിച്ചില്ല.

തര്‍ക്കം തീര്‍ന്നില്ല

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല. അവരെ അവിടെ ചെന്ന് ദിനകരന്‍ കണ്ടിരുന്നു. പദവി രാജി വയ്ക്കുന്നത് സംബന്ധിച്ച് ശശികലയും ദിനകരനും ജയിലില്‍ ചര്‍ച്ച നടത്തിയിരുന്നു. ശശികല ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരട്ടെയെന്നും താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി ഒഴിയാമെന്നുമാണ് ദിനകരന്‍ പാര്‍ട്ടിയെ അറിയിച്ചത്. ദിനകരന്റെ പദവി ഒ പനീര്‍ശെല്‍വത്തിന് കൈമാറാമെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പനീര്‍ശെല്‍വം ഇക്കാര്യം അംഗീകരിച്ചില്ല.

ശശികലയുടെ കളി പാളി

പാര്‍ട്ടിയുടെ പിടി തന്നില്‍ നിന്നു വിട്ടുപോവാതിരിക്കാനാണ് ശശികല ബന്ധുവായ ദിനകരനെ പാര്‍ട്ടി നേതൃ പദവിയില്‍ അവരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ ശശികലയും ദിനകരനും പാര്‍ട്ടിയില്‍ നിന്നു പുറത്തായ കാഴ്ചയാണ്. പക്ഷേ, എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ടെന്നാണ് ദിനകരന്‍ പറയുന്നത്. അവര്‍ ശശികലയുടെ നേതൃത്വം അംഗീകരിക്കുന്നരാണെന്നും ദിനകരന്‍ പറയുന്നു.

പനീര്‍ശെല്‍വം മുഖ്യസ്ഥാനത്തേക്ക്

ചെന്നൈയിലെത്തിയ ദില്ലി പോലീസ് സംഘം ഉടന്‍ ദിനകരനെ കാണും. ചിലപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ദില്ലിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. അറസ്റ്റ് നടക്കുകയും അണ്ണാ ഡിഎംകെ ഇരുവിഭാഗവും ലയിക്കുകയും ചെയ്താല്‍ പാര്‍ട്ടിയില്‍ പ്രധാന പദവിയിലേക്ക് പനീര്‍ശെല്‍വം ഉയര്‍ത്തപ്പെടും. ധനമന്ത്രി സ്ഥാനവും പനീര്‍ശെല്‍വത്തിന് നല്‍കുമെന്ന് ഒരു മന്ത്രി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

സുകേഷ് ചന്ദ്രശേഖര്‍ ഇടനിലക്കാരന്‍

രണ്ടില ചിഹ്നം കിട്ടാന്‍ സുകേഷ് ചന്ദ്രശേഖര്‍ എന്ന ഇടനിലക്കാരന്‍ മുഖാന്തിരമാണ് ദിനകരന്‍ കൈക്കൂലി വാഗ്ദാനം ചെയ്തത്. ചന്ദ്രശേഖരനെ തെക്കന്‍ ദില്ലിയിലെ ഹോട്ടലില്‍ നിന്നു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയം 13 കോടി രൂപ ഇയാളില്‍ നിന്നു കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പും പുലിവാലും

ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായത്. ദിനകരനെയാണ് അണ്ണാ ഡിഎംകെ ശശികല വിഭാഗം സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ജയിച്ചാല്‍ സര്‍ക്കാരില്‍ ഉന്നത മന്ത്രി പദവി വരെ കിട്ടാന്‍ സാധ്യതയുള്ള സമയത്താണ് ദിനകരന്റെ തകര്‍ച്ച. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

English summary
Delhi police lookout notice against TTV Dinakaran, He may be arrest soon. The door appears to be closing on the political ambitions of T T V Dinakaran, after Delhi Police registered an FIR against him for allegedly trying to bribe Election Commission officials through a middleman to obtain the party’s two-leaves poll symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X