ഹിമാചലില്‍ മണ്ണിടിച്ചില്‍: രണ്ട് ബസുകള്‍ മണ്ണിനടിയില്‍, 50 പേര്‍ മരിച്ചെന്ന് സംശയം
ഹിമാചല്‍ പ്രദേശിലെ മാണ്ഡി- പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ടൂറിസ്റ്റ് ബസുകളാണ് മണ്ണിനടിയിലായത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 50 ഓളം പേര്‍ മരിച്ചതായി സംശയം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി- പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ടൂറിസ്റ്റ് ബസുകളാണ് മണ്ണിനടിയിലായത്. എട്ടുപേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെടുത്തിരുന്നു. അഞ്ചുപേരെയാണ് ഇതുവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. 24 പേരെ കാണാതായെന്നും സൂചനകളുണ്ട്. ഷിംലയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച രാത്രിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ‍് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. പുലര്‍ച്ചെ രണ്ടുമണി മുതല്‍ തന്നെ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും പ്രദേശത്ത് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരുന്നുണ്ട്. 800 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേയ്ക്കാണ് ബസുകള്‍ പതിച്ചത്. 47 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രത്തിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ് വാഹനങ്ങളാണ് മണ്ണിടിച്ചിലില്‍പ്പെട്ടത്. മണാലിയില്‍ നിന്ന് ജമ്മുവിലെ കത്രയിലേയ്ക്കും ചാംബയില്‍ നിന്ന് മണാലിയിലേയ്ക്കുമുള്ള ബസുകളാണ് അപകടത്തില്‍പ്പെട്ടത്.