'വന്ദേമാതരം' ചൊല്ലുന്ന ചടങ്ങിൽ നിന്ന് മുസ്ലീം കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു !!!
3 മുസ്ലീം കൗണ്‍സിലര്‍മാര്‍ ഗാനാലാപനത്തിന്റെ സമയത്ത് യോഗത്തില്‍ കയറാതെ മാറി നിന്നു.
മീറത്ത്: കൗണ്‍സില്‍ യോഗത്തില്‍ വന്ദേമാതരം പാടുന്നത് ബഹിഷ്‌ക്കരിച്ച് മുസ്ലീം കൗണ്‍സിലര്‍മാര്‍. യോഗത്തില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി മേയര്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് 3 മുസ്ലീം കൗണ്‍സിലര്‍മാര്‍ ഗാനാലാപനത്തിന്റെ സമയത്ത് യോഗത്തില്‍ കയറാതെ മാറി നിന്നത്.
കൗണ്‍സിലര്‍മാരായ ഷാഹിദ് അബ്ബാസി, ആദില്‍ അഹമ്മദ്, അരിഫ് അന്‍സാരി എന്നിവരാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. യോഗം തുടങ്ങി 45 മിനുട്ടിന് ശേഷമാണ് ഇവര്‍ ഹാളില്‍ പ്രവേശിച്ചത്. ദേശീയഗാനത്തോട് ആദരവ് ഉണ്ടെന്നും ദേശീയ ഗീതമായ വന്ദേമാതരം കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ആലപിയ്ക്കുന്നത് അംഗീകരിയ്ക്കാന്‍ ആവില്ലെന്നും ഇവര്‍ പറയുന്നു. വന്ദേമാതരം പാടുമ്പോള്‍ മാറി നില്‍ക്കുന്ന കൗണ്‍സിലര്‍മാരെ പിന്നീട് യോഗത്തില്‍ പങ്കെടുപ്പിയ്ക്കരുതെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തിന് അംഗീകാരം ലഭിച്ചിട്ടില്ല.
മാര്‍ച്ച് 29നാണ് മീറത്ത് മേയര്‍ ഹരികാന്ദ് അഹ്ലുവാലിയ ദേശീയ ഗീതം നിര്‍ബന്ധമാക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇടയില്‍ നിന്ന തന്നെ എതിര്‍പ്പ് ഉള്ളത് കൊണ്ട് ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ ആയിട്ടില്ല.