രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജാതിപ്പോരാട്ടമോ..? മീരാകുമാറിന് പറയാനുള്ളത്..
പ്രചാരണം ആരംഭിക്കുന്നത് സബര്‍മതി ആശ്രമത്തില്‍ നിന്ന്
ദില്ലി: 2017 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ തിരഞ്ഞെടുത്ത 17 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മീരാ കുമാര്‍ നന്ദി പറഞ്ഞു. ഇത്തവണത്തെ പോരാട്ടം ആശയപരമായിരിക്കുമെന്നും ജാതീയതയുമായി യാതൊരു ബന്ധവും ഇല്ലെന്നും മീരാകുമാര്‍ വ്യക്തമാക്കി. തങ്ങളുടെ പൊതു ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതെന്നും മീരാകുമാര്‍ പറഞ്ഞു.
സബര്‍മതി ആശ്രമത്തില്‍ നിന്നായിരിക്കും താന്‍ പ്രചാരണം ആരംഭിക്കുകയെന്നും മീരാകുമാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു ശേഷം മീരാ കുമാര്‍ പങ്കെടുത്ത ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പോരാട്ടം ആശയപരം
ആശയപരമായ തലത്തില്‍ നിന്നു കൊണ്ടായിരിക്കും തന്റെ പോരാട്ടം. ജനാധിപത്യമൂല്യങ്ങളും സമത്വവും സാമൂഹ്യനീതിയും തന്നോട് വളരെ അടുത്തു നില്‍ക്കുന്ന സങ്കല്‍പങ്ങളാണ്. ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രണ്ട് ദളിതര്‍ തമ്മിലുള്ള പോരാട്ടമായാണ് ചിലര്‍ വിലയിരുന്നത്. സമൂഹത്തിന്റെ മനോഭാവത്തെയാണ് ഇത് തുറന്നു കാണിക്കുന്നത്. ഒരു വ്യക്തിയുടെ കഴിവുകളല്ല, അവരുടെ ജാതിയാണ് പലരും ഉയര്‍ത്തിപ്പിടിക്കുന്നത്.
മനസാക്ഷിയുടെ സ്വരം കേള്‍ക്കുക
നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെയാണല്ലോ പിന്തുണക്കുന്നത് എന്ന പരാമര്‍ശത്തിന് ഇക്കാര്യത്തില്‍ സ്വന്തം മനസാക്ഷിയുടെ സ്വരമാണ് കേള്‍ക്കേണ്ടതെന്നും തനിക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കന്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും മീരാകുമാര്‍ പറഞ്ഞു.
പോരാടും
താന്‍ വിശ്വസിക്കുന്ന ആശയത്തിലുറച്ചു നിന്നു പോരാടുമെന്ന് മീരാകുമാര്‍ വ്യക്തമാക്കി. ദളിതര്‍ക്കെതിരെയോ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കെതിരെയോ ഏതെങ്കിലും രീതിയിലുള്ള അതിക്രമങ്ങള്‍ ഉണ്ടായാല്‍ നാണക്കേടു കൊണ്ട് സ്വയം തൂങ്ങിമരിക്കുന്നതാണ് നല്ലത്. ഇത് തന്റെ പോരാട്ടമാണ്. ഈ ആശയത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നത്. ജാതീയത ഇല്ലാതവണമെന്നും മീരാകുമാര്‍ വ്യക്തമാക്കി.
സുഷമയുടെ വിമര്‍ശനം
മീരാ കുമാര്‍ ലോക്‌സഭാ സ്പീക്കര്‍ ആയിരുന്ന സമയത്ത് പക്ഷപാതിത്വം കാണിച്ചു എന്നാരോപിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ എല്ലാവരുടെയും സ്പീക്കര്‍ ആയിരുന്നു എന്നും സര്‍ക്കാര്‍, പ്രതിപക്ഷ വ്യത്യാസങ്ങളൊന്നും താന്‍ കാണിച്ചിരുന്നില്ലെന്നും മീരാകുമാര്‍ പറഞ്ഞു. ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരും തന്നെ ഇക്കാര്യത്തില്‍ പ്രംശംസിച്ചിരുന്നതായും മീരാകുമാര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിത്വം
ഭരണപക്ഷം ദലിത് സ്ഥാനാര്‍ഥിയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തിരുമാനിച്ചപ്പോള്‍ പ്രതിപക്ഷം അതിന് തിരിച്ചടിയെന്ന രീതിയിലാണ് ദലിത് വനിതയായ മീര കുമാറിനെ കളത്തിലിറക്കിയത്. ആദ്യ ദളിത് വനിതയായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്ന റിക്കോഡും മീരകുമാറിന് അവകാശപ്പെട്ടതാണ്. ഇതോടെ ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജാതിപ്പോരാട്ടമാണെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
കോവിന്ദിനെ പിന്തുണക്കുന്നവര്‍
ബിജെപിക്കു പുറമേ അണ്ണാ ഡിഎംകെ, ശിവസേന, ജെഡിയു, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ രാംനാഥ് കോവിന്ദിന് പിന്തുണ അറിയിച്ചിരുന്നു. ജെഡിയു(1.91%), അണ്ണാ ഡിഎംകെ(5.39%), ബിജെഡി(2.99%0, ടിആര്‍എസ് (2%), വൈഎസ്ആര്‍(1.53%), ഐഎന്‍എല്‍ഡി(0.38) എന്നിങ്ങനെയാണ് എന്‍ഡിഎയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകള്‍. ഇതിനും പുറമേ തങ്ങളുടെ 2.34 ശതമാനം വോട്ടുകള്‍ കോവിന്ദിന് നല്‍കുമെന്ന് ശിവസേനയും അറിയിച്ചിട്ടുണ്ട്.
മായാവതിയുടെ പിന്തുണ മീരാ കുമാറിന്
രാംനാഥ് കോവിന്ദിനേക്കാള്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ് മീരാകുമാര്‍ എന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മീരാകുമാറിനെ പിന്തുണയ്ക്കുന്നതായും ബിഎസ്പി നേതാവ് മായാവത് വ്യക്തമാക്കിയിരുന്നു.