ഇന്ത്യയെ ആക്രമിക്കാന്‍ ശത്രുക്കള്‍ ഭയക്കും: 'ഐ ഇന്‍ ദ സ്കൈ' പണി കൊടുക്കും
അതിര്‍ത്തികളിലെ സര്‍വൈലന്‍സ് മാപ്പിംഗിന് വേണ്ടിയാണ് കാര്‍ട്ടോസാറ്റിനെ മുഖ്യമായും ഉപയോഗപ്പെടുത്തുക.
ദില്ലി: ഐഎസ്ആര്‍ഒ വിജയകരമായി കാര്‍ട്ടോസാറ്റ് 2ഇ വിജയകരമായി വിക്ഷേപിച്ചതോടെ കരുത്താകുന്നത് പ്രതിരോധമേഖലയ്ക്ക്. കരയിലും സമുദ്രത്തിലും അതിര്‍ത്തിയിലുള്ള ശത്രുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം നല്‍കാന്‍ കഴിവുള്ളതാണ് ഐ ഇന്‍ ദ സ്കൈ എന്ന പേരിലറിയപ്പെടുന്ന കാര്‍ട്ടോ സാറ്റ് 2 ഇ. അതിര്‍ത്തികളിലെ സര്‍വൈലന്‍സ് മാപ്പിംഗിന് വേണ്ടിയാണ് കാര്‍ട്ടോസാറ്റിനെ മുഖ്യമായും ഉപയോഗപ്പെടുത്തുക.
ജൂണ്‍ 23ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്‍ററിലെ ഒന്നാമത്തെ ലോഞ്ചിംഗ് പാഡില്‍ നിന്നാണ് പിഎസ്എല്‍വി സി 38 കാര്‍ട്ടോ സാറ്റ് ഉള്‍പ്പെടെ 31 നാനോ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വി ഉപയോഗിച്ച് ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കുന്ന 40ാമത്തെ വിക്ഷേപണമാണിത്. ഐഎസ്ആർഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിഎസ്സ്സി ഡയറക്ടര്‍ കെ ശിവന്‍, എസ്ഡിഎസ്സി ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ സോംനാഥ്, എസ്എസി ഡയറക്ടര്‍ മയില്‍സാമി അണ്ണാദുരൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം.
ഭൗമ നിരീക്ഷണത്തിന് കാര്‍ട്ടോസാറ്റ്
ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 200- 1,200 കിലോമീറ്റര്‍ മുകളിലായി സ്ഥിതി ചെയ്യുന്ന കാര്‍ട്ടോസാറ്റ് 2 ഇ ഉള്‍പ്പെടെയുള്ള റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ പ്രാപ്തിയുള്ളവയാണ്. ഇവയില്‍ ചിലത് ജിയോ ഓര്‍ബിറ്റിലും ചിലത് ഭൗമോപരിതലത്തിലുമാണ് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.
31 വിദേശ ഉപഗ്രങ്ങള്‍
ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന 30 നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണം ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ‍്, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യുകെ, യുഎസ് എന്നീ 14 രാഷ്ട്രങ്ങളില്‍ നിന്നുള്ളതാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച നിയുസാറ്റ് എന്ന 15 കിലോഗ്രാം ഭാരമുള്ളതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം. 0.6 മീറ്റര്‍ പരിധിയില്‍ വരുന്ന വസ്തുക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കാര്‍ട്ടോസാറ്റിന് കഴിയും. ഇത് ശത്രുനീക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രതിരോധമേഖലയെ സഹായിക്കും.
സൈനിക നിരീക്ഷണം
കാര്‍ട്ടോസാറ്റ് 1,2 സിരീസുകളും റിസാറ്റ്1, റിസാറ്റ് 2 എന്നീ ഉപഗ്രങ്ങളും സൈനിക രംഗത്തെ നിരീക്ഷണത്തിന് വേണ്ടിയാണ് വിക്ഷേപിച്ചിട്ടുള്ളതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഇന്ത്യന്‍ നാവിക സേന യുദ്ധക്കപ്പല്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ എന്നിവകളില്‍ റിയല്‍ ടൈം ആശയവിനിമയത്തിന് ജിസാറ്റ് 7 എന്ന ഉപഗ്രഹത്തെയാണ് ആശ്രയിക്കുന്നത്. ഇതിന് പുറമേ ശത്രു പക്ഷത്തുനിന്നുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആന്‍റി സാറ്റലൈറ്റ് വെപ്പണ്‍ വികസിപ്പിച്ചെടുക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ട്. റഷ്യ, യുഎസ്, ചൈന തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇത്തരം ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
എന്താണ് കാര്‍ട്ടോസാറ്റ്
712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട ഉപഗ്രഹമാണ്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറകള്‍ സ്ഥിരമായി റിമോട്ട് സെന്‍സിംഗ് സേവനം നല്‍കിക്കൊണ്ടിരിക്കും. കാറ്റോഗ്രാഫിക് ആപ്ലിക്കേഷനുകള്‍, അര്‍ബന്‍ ആന്‍ഡ് റൂറല്‍ ആപ്ലിക്കേഷനുകള്‍, തീരദേശ ഭൂമിയുടെ ഉപയോഗം, നിയന്ത്രണം, ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ചിത്രങ്ങളായിരിക്കും കാര്‍ട്ടോ സാറ്റ് അയയ്ക്കുന്നത്. ഇത് ജിഐഎസ് ആപ്ലിക്കേഷനുകള്‍ക്കും സഹായകമാവും.