ഗുജറാത്തിലെ പ്രളയം; മോദി വ്യാമ നിരീക്ഷണം നടത്തും,സ്ഥിതിഗതികൾ വിലയിരുത്തി
ദില്ലി: ഗുജറാത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമ നിരീക്ഷണം നടത്തും. ഗുജറാത്തിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വിജയ് രൂപാനി പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് നേരിട്ട് പ്രശനങ്ങൾ മനസിലാക്കാൻ മോദി അഹമ്മദാബാദിൽ എത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി, ദുരാതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.
വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രളയം ശക്തമായി ബാധിച്ചത്. ബനസ്കാന്ത, സബർകാന്ത, ആനന്ദ്, പഠാൻ വൽസാദ് ജില്ലയുടെ വിവധ ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ പ്രളയക്കെടുതിയിലാണ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഏതാണ്ട് 25,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സബർമതി നദി കരകവിഞ്ഞൊഴുകുകയാണ്. ഏതാണ്ട് 11,000 ആളുകളെ ബനസ്കാന്ത ജില്ലയിൽ നിന്നു മാത്രം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.
ദേശീയ ദുരന്ത നിവാരണസേനയുടെ സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലും വ്യോമസേനയുടെ ഹെലികോപറ്റർ രക്ഷാപ്രവർത്തനത്തിനുണ്ട്. ഗുജറാത്തിൽ ഭക്ഷണം എത്തിക്കുന്നതിനും ജനങ്ങളെ വ്യോമമാർഗം രക്ഷപ്പെടുത്താനും വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രളയ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. മൺസൂൺ ആരംഭിച്ചതു മുതൽ ഇതുവരെ ഏതാണ്ട് 70 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായി.