ജപ്പാന്‍ ജ്വരം പടരുന്നു!! വീണ്ടും മരണം !! ഗോരഖ്പൂരില്‍ ശരിക്കും സംഭവിക്കുന്നതെന്ത്..?
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ എന്‍സഫലൈറ്റിസ് മൂലം 34 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് ഐസിയുവിലും എന്‍സഫലൈറ്റിസ് വാര്‍ഡിലും കിടന്ന കുട്ടികളാണ് മരിച്ചത്. വാദപ്രതിവാദങ്ങളും അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരു വശത്തു നടക്കുമ്പോള്‍ ആശുപത്രിയില്‍ വീണ്ടും കുട്ടികള്‍ മരിക്കുകയാണ്.
കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവം മൂലമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനു വിരുദ്ധമായ കണ്ടെത്തലാണ് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയിരിക്കുന്നത്. അപ്പോഴും ആശുപത്രിയില്‍ മരണം തുടര്‍ക്കഥയാകുന്നു.ഗോരഘ്പൂരില്‍ ശരിക്കും സംഭവിക്കുന്നതെന്ത്..?
മരണം തുടരുന്നു
ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതും ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും കെടുകാര്യസ്ഥതയാണ് സംഭവത്തിനു പിന്നിലെ പ്രധാന കാരണമെന്നാണ്. സര്‍ക്കാര്‍ അന്വേഷണത്തിലെ കണ്ടെത്തല്‍ നേരെ തിരിച്ചും. അപ്പോഴും ഗോരഘ്പൂര്‍ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം ഇപ്പോഴും തുടരുകയാണ്.
മൂന്നു ദിവസത്തിനുള്ളില്‍ 34 മരണം
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ എന്‍സഫലൈറ്റിസ് മൂലം 34 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് ഐസിയുവിലും എന്‍സഫലൈറ്റിസ് വാര്‍ഡിലും കിടന്ന കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച മാത്രം 24 കുട്ടികളാണ് മരിച്ചതെന്ന് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പികെ സിങ്ങ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാ മരണങ്ങളും എന്‍സഫലൈറ്റിസ് കാരണമല്ല..
ഇതുവരെ 70 തോളം കുട്ടികളാണ് ഗോരഘ്പൂര്‍ ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ എല്ലാവരും എന്‍സഫലൈറ്റിസ് മൂലമല്ല മരിച്ചതെന്ന് ആശുപത്രി രേഖകള്‍ തെളിയിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് ഓക്‌സിജന്റെ അഭാവം മൂലമാണെന്ന് രേഖകള്‍ തെളിയിക്കുന്നതായാണ് കണ്ടെത്തല്‍.
കാരണം..?
ആഗസ്റ്റ് 10,11 തീയതികളിലായി 30 കുട്ടികളാണ് ഗോരഘ്പൂര്‍ ആശുപത്രിയില്‍ മരിച്ചത്. ഇതില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് ജപ്പാന്‍ ജ്വരം അഥവാ എന്‍സഫലൈറ്റിസ് ഉണ്ടായിരുന്നത് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. മരിച്ചവരില്‍ അധികവും നവജാത ശിശുക്കളായിരുന്നു. ആശുപത്രി രേഖകളനുസരിച്ച് ഇവര്‍ ന്യുമോണിയ, സെപ്‌സിസ്, സ്വിന്‍ ഫ്‌ളൂ എന്നീ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ആഗസ്റ്റ് 12 ന് 13 കുട്ടികളായിരുന്നു മരിച്ചത്. ഇവരില്‍ 12 പേര്‍ക്കാണ് എന്‍സഫലൈറ്റിസ് ബാധിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
ജില്ലാ മഡിസ്‌ട്രേറ്റിന്റെ കണ്ടെത്തല്‍
ജില്ലാ മജിസ്‌ട്രേറ്റ് ആയ രാജീവ് റോട്ടേലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സതീഷ് കുമാറാണ് സംഭവത്തിനു പിന്നിലെ ഉത്തരവാദി. ഡോക്ടര്‍ സതീഷ് കുമാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുന്നതിന് പ്രധാനകാരണമായി കണ്ടെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഓക്‌സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡോക്ടര്‍ മുംബൈയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ അന്വേഷണസംഘം കണ്ടെത്തിയത്..
അതേസമയം ഓക്‌സിജന്റെ അഭാവവും കുട്ടികള്‍ മരിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മരിച്ച കുട്ടികളുടെ എണ്ണം കുറവാണെന്നും സംഘം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്ന് ഡോക്ടര്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ജപ്പാന്‍ ജ്വരം
1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി (തമിഴ്‌നാട്ടില്‍) ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസര ശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് ജപ്പാന്‍ ജ്വരം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വൈറസ്
ഒരു തരം വൈറസാണ് രോഗം പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം, അസാധാരണമായ പെരുമാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പൂര്‍ണ്ണമായും ബോധം നശിക്കുന്ന അവസ്ഥയും വന്നെത്താം. വൈറസ് ബാധ മൂലം തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും, തലയ്ക്കകത്ത് പ്രഷര്‍ കൂടുകയും ചെയ്യുന്നതാണ് വിനയാകുന്നത്.