അഖിലേഷുമായി യാതൊരു പ്രശ്‌നവുമില്ല..പ്രശ്നക്കാരൻ രാംഗോപാൽ..ട്വിസ്റ്റ് കാത്ത് യാദവ രാഷ്ട്രീയം
സമാജ് വാദിയിൽ തർക്കങ്ങൾ തീരുന്നുവോ? അഖിലേഷ് യാദവുമായി യാതൊരു പ്രശ്നവുമില്ലെന്ന് മുലായം സിംഗ് യാദവ്.
ലക്നൌ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുമ്പോഴും അടിതുടരുന്ന ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുലായം സിംഗ് യാദവ്. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നാണ് മുലായം വ്യക്തമാക്കിയിട്ടുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മുലായവും അഖിലേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്. പാര്‍ട്ടി പിളരുന്ന അവസ്ഥയിലാണ് സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതും.
തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മകനുമായി പ്രശ്‌നങ്ങളില്ലെന്ന് മുലായം വ്യക്തമാക്കിയത്. സമാജ് വാദി പാര്‍ട്ടി 403 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുക. എല്ലാ വിഭാഗത്തോടും ആലോചിച്ച് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അതിനായി താന്‍ ലക്‌നൗവിലേക്ക് പോവുകയാണെന്നും മുലായം വ്യക്തമാക്കി.
പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ അഖിലേഷിന്റെ വലംകയ്യായ രാംഗോപാല്‍ യാദവ് ആണെന്നാണ് മുലായം ആരോപിക്കുന്നത്. രാംഗോപാല്‍ യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുലായം രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ മുലായം രാംഗോപാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ അഖിലേഷ് രാംഗോപാലിനെ തിരിച്ചെടുക്കുകയും പാർ്ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.
ഇരുവിഭാഗങ്ങളും ചിഹ്നമായ സൈക്കിളിനും പാര്‍ട്ടിയുടെ പേരിനും അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത കൂടുതല്‍.അങ്ങനെയെങ്കില്‍ ഇരുവിഭാഗങ്ങളും പുതിയ ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ അഖിലേഷിനാണ് എന്നിരിക്കെ തങ്ങള്‍ക്ക് ചിഹ്നം ലഭിക്കാന്‍ സാധ്യത കുറവാണെന്ന മുലായം പക്ഷം കരുതുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കിലും അഖിലേഷ് പക്ഷത്തിന് ചിഹ്നം ലഭിക്കുന്നത് തടയുക എന്നതാണ് മുലായം ലക്ഷ്യമിടുന്നതും.