പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനം തുടങ്ങുന്നു; പ്രതിപക്ഷത്തിന് ഐക്യം
ദില്ലി: എന്‍ഡിഎ അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ടാം പാര്‍ലമെന്റ് സമ്മേളനം നവംബര്‍ 24 ന് തുടങ്ങും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്.
പ്രതിപക്ഷ കക്ഷികളില്‍ മുമ്പില്ലാത്ത ഒരുതരം ഏകോപന ഭാവം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ജനത പാര്‍ട്ടികളുടെ ഏകോപനം രാജ്യസഭയിലും നരേന്ദ്ര മോദിക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കും.
ശീതകാല പാര്‍ലമെന്റ് സമ്മേളനം ഫലപ്രദമാകും എന്ന പ്രതീക്ഷയാണ് മോദി പ്രകടിപ്പിച്ചത്. രാജ്യതാത്പര്യത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കള്ളപ്പണത്തിന്റെ കാര്യത്തില്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോയത് സമ്മേളത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഗുജറാത്ത് കലാപത്തില്‍ നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ടും പ്രതിപക്ഷം ഉന്നയിക്കും.
സര്‍ക്കാരിന്റെ സാമ്പത്തിക അജണ്ടകള്‍ക്കായിരിക്കും ശീതകാല സമ്മേളനം പ്രാമുഖ്യം കൊടുക്കുക. ഇന്‍ഷുറന്‍സ് ബില്ലും ചരക്കുസേവന ബില്ലും അവതരിപ്പിച്ചേക്കും. ഇന്‍ഷുറന്‍സ് ബില്ലിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നത് സര്‍ക്കാരിന് ഒരു പ്രശ്‌നമേ ആകില്ല. എന്നാല്‍ രാജ്യസഭയിലെ സ്ഥിതി വ്യത്യസ്തമാണ്. ജനത പാര്‍ട്ടികളുടെ ഏകോപനം രാജ്യസഭയില്‍ അവരുടെ ശക്തി കൂട്ടും. ജനതാപാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ 15 സീറ്റേ ഉള്ളൂ എങ്കിലും രാജ്യസഭയില്‍ 25 അംഗങ്ങളുണ്ട്.
പൊതു വിഷങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും തീരുമാനിച്ചാല്‍ സമ്മേളനം മോദിക്ക് അത്ര എളുപ്പമാകില്ലെന്ന് ഉറപ്പിക്കാം.