കാലന്‍ രോഗം കൊണ്ടേ പോകൂ!!! ഗോരഖ്പൂരില്‍ മരണസംഖ്യ 105!!
ഗോരഖ്പൂർ: ഗോരഖ്പൂരിൽ ശിശുമരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 കുട്ടികൾ കൂടി മരിച്ചതോടെ മരണസംഖ്യ 105 ആയി. 9 പേരിൽ 5 കുട്ടികളും നവജാത ശിശുക്കളാണ്. മറ്റു രണ്ടു പേർ എൻസഫലൈറ്റിസ് ബാധിച്ചാണ് മരിച്ചത്. ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജിലെ ഡോക്ടർ പികെ സിങ് ആണ് മരണം സ്ഥിരീകരിച്ചത്.
രോഗം മൂർച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പികെ സിങ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ സന്ദർശനം നടത്താനിരിക്കുകയാണ്.
സത്യത്തില്‍ എന്താണ് കാരണം...
ജില്ലാ മജിസ്‌ട്രേറ്റും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയെഷനും തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു എന്നു തന്നെയാണ്. ഐഎംഎ അപ്പോഴും കുട്ടികളുടെ മരണകാരണം എന്താണെന്ന് വ്യക്തമായി പറയുന്നുമില്ല. സര്‍ക്കാരിന്റ അന്വേഷണത്തിലെ കണ്ടെത്തല്‍ ഇവരുടെ കണ്ടെത്തലില്‍ നിന്നും നേരെ വിരുദ്ധവുമാണ്.
മരണം തുടരുന്നു
ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതും ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും കെടുകാര്യസ്ഥതയാണ് സംഭവത്തിനു പിന്നിലെ പ്രധാന കാരണമെന്നാണ്. സര്‍ക്കാര്‍ അന്വേഷണത്തിലെ കണ്ടെത്തല്‍ നേരെ തിരിച്ചും. അപ്പോഴും ഗോരഘ്പൂര്‍ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം ഇപ്പോഴും തുടരുകയാണ്.
എല്ലാ മരണങ്ങളും എന്‍സഫലൈറ്റിസ് കാരണമല്ല..
ഇതുവരെ 105 കുട്ടികളാണ് ഗോരഘ്പൂര്‍ ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ എല്ലാവരും എന്‍സഫലൈറ്റിസ് മൂലമല്ല മരിച്ചതെന്ന് ആശുപത്രി രേഖകള്‍ തെളിയിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് ഓക്സിജന്റെ അഭാവം മൂലമാണെന്ന് രേഖകള്‍ തെളിയിക്കുന്നതായാണ് കണ്ടെത്തല്‍.
അപ്പോള്‍ കാരണം..?
ആഗസ്റ്റ് 10,11 തീയതികളിലായി 30 കുട്ടികളാണ് ഗോരഘ്പൂര്‍ ആശുപത്രിയില്‍ മരിച്ചത്. ഇതില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് ജപ്പാന്‍ ജ്വരം അഥവാ എന്‍സഫലൈറ്റിസ് ഉണ്ടായിരുന്നത് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. മരിച്ചവരില്‍ അധികവും നവജാത ശിശുക്കളായിരുന്നു. ആശുപത്രി രേഖകളനുസരിച്ച് ഇവര്‍ ന്യുമോണിയ, സെപ്സിസ്, സ്വിന്‍ ഫ്ളൂ എന്നീ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ആഗസ്റ്റ് 12 ന് 13 കുട്ടികളായിരുന്നു മരിച്ചത്. ഇവരില്‍ 12 പേര്‍ക്കാണ് എന്‍സഫലൈറ്റിസ് ബാധിച്ചിരുന്നതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
ജില്ലാ മഡിസ്ട്രേറ്റ് പറയുന്നത്..
ജില്ലാ മജിസ്ട്രേറ്റ് ആയ രാജീവ് റോട്ടേലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സതീഷ് കുമാറാണ് സംഭവത്തിനു പിന്നിലെ ഉത്തരവാദി. ഡോക്ടര്‍ സതീഷ് കുമാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെടുന്നതിന് പ്രധാനകാരണമായി കണ്ടെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഓക്സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡോക്ടര്‍ മുംബൈയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ കണ്ടെത്തല്‍ ഇങ്ങനെ..
അതേസമയം ഓക്സിജന്റെ അഭാവവും കുട്ടികള്‍ മരിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മരിച്ച കുട്ടികളുടെ എണ്ണം കുറവാണെന്നും സംഘം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്ന് ഡോക്ടര്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
രക്ഷിതാക്കള്‍ പറയുന്നത്..
കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവം കൊണ്ടു തന്നെയാണെന്നാണ് രക്ഷിതാക്കള്‍ ഉറപ്പിച്ചു പറയുന്നത്. മരിച്ച കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ബീഹാര്‍ സ്വദേശി ആരോഗ്യമന്ത്രി, മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസര്‍, ബാബാ രാംദേവ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.