ദില്ലി ബലാത്സംഗം; കുട്ടിക്കുറ്റവാളിയെ വിടുന്നതിനെതിരെ മാതാപിതാക്കള്‍
ദില്ലി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പുറത്തുവിടുന്നതിനെതിരെ മാതാപിതാക്കള്‍. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാള്‍ക്ക് മാനസിക പതിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്നും കാട്ടി നിര്‍ഭയയുടെ മാതാപിതാക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രണ്ടുവര്‍ഷത്തില്‍ താഴെ തടവു മാത്രമെ പ്രതിക്ക് ലഭിച്ചിരുന്നുള്ളു. ഇത്രയും വര്‍ഷം ജയിലില്‍ കഴിഞ്ഞതോടെയാണ് പ്രതി പുറത്തറിങ്ങുന്നത്. കേസിലെ മറ്റു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയിരുന്നു. 18 വയസാകാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയായിരുന്നു പ്രതി പെണ്‍കുട്ടിയോട് ക്രൂരതകാട്ടിയത്.
പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രതിയെ സ്ഥിരമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
2012 ഡിസംബര്‍ പതിനാറിനാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച കുപ്രസിദ്ധമായ ദില്ലി ബലാത്സംഗം നടന്നത്. ആണ്‍ സുഹൃത്തിനൊപ്പം രാത്രി പുറത്തുപോയി വരികയായിരുന്ന പെണ്‍കുട്ടിയെ ബസ്സില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. കേസിലെ ഒരു പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.