നിതാരി കൂട്ടക്കൊല; സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
അലഹബാദ്: കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന സംഘടനയാണ് സുരീന്ദര്‍ കോലിക്കുവേണ്ടി കോടതിയെ സമീപിച്ചത്. നേരത്തെ രണ്ടുതവണ ഇതേ ആവശ്യം ഉന്നയിച്ച് സുരീന്ദര്‍ കോലി കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.
വധശിക്ഷ വിധിക്കപ്പെട്ട് രാഷ്ട്രപതിയുടെ ദയാഹര്‍ജിയില്‍ തീരുമാനമാകാന്‍ കാലതാമസമെടുക്കന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷയില്‍ ഇളവു നല്‍കിയത്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമെടുത്തത് ഭരണഘടനാ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.കെ.എസ് ബാഗേല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ മീററ്റ് ജയിലില്‍ വെച്ച് സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കാന്‍ ഭരണകൂടം ഒരുങ്ങിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പ് കോടതിയെ സമീപിച്ചതിനാല്‍ ശിക്ഷ നീട്ടിവെക്കുകയായിരുന്നു. രണ്ടുതവണ ശിക്ഷ നീട്ടിവെച്ചശേഷമാണ് സുരീന്ദര്‍ കോലി ഒടുവില്‍ കൊലക്കയറില്‍ നിന്നും ജീവനോടെ തിരിച്ചിറങ്ങുന്നത്.
2005-06 കാലയളവില്‍ നിതാരിയില്‍ വ്യവസായിയായ മൊനീന്ദര്‍ സിങ്ങിനുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുവരികയും ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തകയുമായിരുന്നു. പത്തൊന്‍പതോളം കുട്ടികളെ ഇത്തരത്തില്‍ കൊലചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് 2009ലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. എന്നാല്‍ അപ്പീല്‍ നല്‍കലും ദയാഹര്‍ജിയുമൊക്കെയായി ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.