നിതീഷ് കുമാർ - ബിജെപി ബന്ധം സുമ്മാവാ?? എൻഡിഎ കൺവീനറാകാൻ നിതീഷ് കുമാർ, ഒപ്പം 2 കേന്ദ്രമന്ത്രിമാരും!!
ദില്ലി: രാജ്യം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യ (എൻ ഡി എ) ത്തിന്റെ കൺവീനറായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടേക്കും എന്ന് റിപ്പോർട്ടുകൾ. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ ഡി യു, ബി ജെ പിയുടെ പിന്തുണയോടെ അധികാരത്തിൽ കയറിയതിന് പിന്നാലെയാണ് ഈ നീക്കം. മാത്രമല്ല, കേന്ദ്രസർക്കാരിലും വൈകാതെ ജെ ഡി യുവിന് പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് മുമ്പും ജെ ഡി യു നേതാക്കള്‍ എന്‍ ഡി എ കൺവീനർമാരായിട്ടുണ്ട്. നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിൽ പ്രതിഷേധിച്ച് നിതീഷ് കുമാർ സഖ്യം ഉപേക്ഷിക്കുന്ന കാലത്ത് ജെ ഡി യുവിന്റെ ശരദ് യാദവായിരുന്നു എൻ ഡി എ കൺവീനര്‍. എൻ ഡി എയിലേക്ക് തിരിച്ചുവന്ന നിതീഷ് കുമാറിനെ എൻ ഡി എയിലേക്ക് ക്ഷണിക്കുകയും കൺവീനറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ബി ജെ പി.
ജെ ഡി യു പ്രസിഡണ്ട് കൂടിയായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുകയും ജെ ഡി യുവിനെ എൻ ഡി എയിലേക്ക് ക്ഷണിക്കുകയും ചെയ്തതായി ഷാ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പറഞ്ഞു. ഇത് സംബന്ധിച്ച് നിതീഷ് കുമാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് ജെ ഡി യു ജനറൽ സെക്രട്ടറി കെ സി ത്യാഗി പ്രതികരിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ മുന്നണി ഭരിക്കുന്നത് ബിഹാറിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.