മുരടന്‍ സ്വഭാവം പുറത്തെടുത്താൽ പണി പാളും; ഏവിയേഷൻ മന്ത്രാലയത്തിന്റെ ചട്ടം ജൂൺ മുതൽ!!
ദില്ലി: അച്ചടക്കമില്ലാത്ത വിമാന യാത്രക്കാര്‍ക്ക് കൂച്ചുവിലങ്ങിടാൻ ഏവിയേഷന്‍ മന്ത്രാലയം. വെള്ളിയാഴ്ചയാണ് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ച് മൂന്ന് മാസം മുതൽ രണ്ട് വര്‍ഷം വരെ സസ്പെൻഷൻ നൽകുമെന്നാണ് ചട്ടത്തിൽ പറയുന്നത്.
പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷം ജൂണ്‍ മുതൽ ചട്ടങ്ങൾ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് സിവില്‍ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ചട്ടങ്ങൾ പ്രാബലത്തിൽ വരുന്നതിന് മുമ്പായി ഇവ ഓൺലൈനിൽ ലഭ്യമായിരിക്കും.
ചട്ടത്തിൽ ഭേദഗതി
സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ്സ് ഭേദഗതി ചെയ്താണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നോ ഫ്ലൈ ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ളത്. സിവിൽ ഏവിയേഷന്‍ മന്ത്രാലയം എയർ ഇന്ത്യ സിഎംഡിയ്ക്ക് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എയര്‍ ഇന്ത്യ ജീവനക്കാരനായ ആർ സുകുമാറിനെ ശിവസേന എംപി രവീന്ദ്ര ഗെയ്കക്ക് വാദ് ചെരിപ്പുകൊണ്ടടിച്ച സംഭവത്തെ തുടർന്നാണ് എയര്‍ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റ് ഭേദഗതി ചെയ്തത്
ശിക്ഷ വിധിയ്ക്കാൻ മൂന്ന് വിഭാഗങ്ങൾ
അച്ചടക്കമില്ലാത്ത വിമാനയാത്രക്കാരെ മൂന്ന് വിഭാഗങ്ങളിൽപ്പെടുത്തിയാണ് ശിക്ഷ നൽകുന്നത്. ആദ്യത്തെ വിഭാഗത്തിൽ മൂന്ന് മാസവും രണ്ടാമത്തെ വിഭാഗത്തിൽ ആറ് മാസവും, മൂന്നാമത്തെ വിഭാഗത്തിൽ രണ്ട് വർഷം വരെയുമായിരിക്കും അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുകയും ശിക്ഷ നൽകുകയും ചെയ്യുക. ഒന്നാമത്തെ വിഭാഗത്തിൽ ശാരീരികമായ ആംഗ്യങ്ങൾ, രണ്ടാമത്തെ വിഭാഗത്തിൽ ശാരീരികമായി ഉപദ്രവിക്കുക, ലൈംഗികമായി ഉപദ്രവിക്കൽ എന്നിവയും മൂന്നാം വിഭാഗത്തിൽ ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള അതിക്രമങ്ങളുമാണ് വരിക. ഇത് പ്രകാരമായിരിക്കും കുറ്റക്കാർക്ക് ശിക്ഷ വിധിയ്ക്കുക. അച്ചടക്കമില്ലാത്തവരെന്ന് കണ്ടെത്തുന്ന യാത്രക്കാർക്ക് വിമാന കമ്പനികൾക്ക് ടിക്കറ്റ് നിരസിക്കുകയും ചെയ്യാം.
ഗെയ്ക്ക് വാദ് വിവാദം
ശിവസേന എം പി രവീന്ദ്രഗെയ്ക് വാദ് സീറ്റ് തർക്കത്തിന്റെ പേരിൽ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച സംഭവത്തെ തുടർന്നാണ് അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. മാര്‍ച്ചിലായിരുന്നു സംഭവം.
അയാട്ടയുടെ കണക്ക് ഞെട്ടിയ്ക്കുന്നത്
അയാട്ട നൽകുന്ന കണക്ക് പ്രകാരം 2015ൽ ഇത്തരത്തിൽ യാത്രക്കാരുടെ അച്ചടക്കമില്ലാത്തത് സംബന്ധിച്ച് ലോകത്ത് 10,854 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.