കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിവിപിയെ ഭയമില്ല; കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ പറയുന്നു, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!!

രാംജാസ് കോളജ് വിദ്യാര്‍ഥികളെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗുര്‍മീന്ദര്‍ കൗറിന്റെ 140 വാക്കുള്ള പോസ്റ്റ്.

  • By Ashif
Google Oneindia Malayalam News

ദില്ലി: എബിവിപിയെ ഭയമില്ലെന്ന തലക്കെട്ടിലുള്ള കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. രാംജാസ് കോളജ് വിദ്യാര്‍ഥികളെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗുര്‍മീന്ദര്‍ കൗറിന്റെ 140 വാക്കുള്ള പോസ്റ്റ്. ഗുര്‍മീന്ദര്‍ കൗര്‍ സോഷ്യല്‍മീഡിയയില്‍ എബിവിപിക്കെതിരേ പ്രചാരണം തുടങ്ങിയിരിക്കുകയാണിപ്പോള്‍.

ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ രാംജാസ് കോളജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചിരുന്നു. എബിവിപി പ്രതിഷേധത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ ഇത് റദ്ദാക്കി. ഇതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ എബിവിപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ബുധനാഴ്ച മര്‍ദ്ദിച്ചു. 20 ലധികം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഈ പശ്ചാത്തലത്തിലാണ് ഗുര്‍മീന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും തന്നോടൊപ്പമുണ്ട്

ലേഡി ശ്രീരാം കോളജ് വിദ്യാര്‍ഥിനിയാണ് ഗുര്‍മീന്ദര്‍ കൗര്‍. ഒരു പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന തന്റെ ഫോട്ടോയും ഗുര്‍മീന്ദര്‍ ഫേസ്ബുക്കിലിട്ടിട്ടുണ്ട്. അതില്‍പറയുന്നത് ഇങ്ങനെ-ഞാനും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. എനിക്ക് എബിവിപിയെ ഭയമില്ല. ഞാന്‍ തനിച്ചല്ല. ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും തന്നോടൊപ്പമുണ്ട്. ഈ വാക്കുകള്‍ക്കൊപ്പം സ്റ്റുഡന്റ് എഗൈന്‍സ്റ്റ് എബിവിപി എന്ന ഹാഷ് ടാഗും ചേര്‍ത്തിട്ടുണ്ട്.

പാക് വിരുദ്ധത മനസിലുണ്ടായിരുന്ന കുട്ടിക്കാലം

1999ല്‍ പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തിലാണ് ഗുര്‍മീന്ദറിന്റെ അച്ഛന്‍ കാപ്റ്റന്‍ മന്‍ദീപ് സിങ് രക്തസാക്ഷിയായത്. പാകിസ്താനും പാകിസ്താനികള്‍ക്കുമെതിരായ വികാരത്തോടെയാണ് ഗുര്‍മീന്ദര്‍ വളര്‍ന്നത്. ആറാം വയസില്‍ ബുര്‍ഖ അണിഞ്ഞുപോവുന്ന മുസ്ലിം സ്ത്രീയെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഇവള്‍ ശ്രമിച്ചിരുന്നു. തന്റെ അച്ഛന്റെ മരണത്തിന് കാരണം ബുര്‍ഖ ധരിച്ചവരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു താന്‍ അവരെ കൊലപ്പെടുത്താന്‍ പോയതെന്ന് ഗുര്‍മീന്ദര്‍ വിവരിക്കുന്നു.

 അമ്മയുടെ ഉപദേശം എന്നെ മാറ്റി

പാകിസ്താനല്ല യുദ്ധമാണ് അച്ഛന്റെ മരണകാരണമെന്ന് അമ്മ തന്നെ പിന്നീട് ബോധ്യപ്പെടുത്തി. എബിവിപിക്കാര്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നുവെന്നും ഗുര്‍മീന്ദര്‍ കൗര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ ആക്രമണമല്ല അവരുടേത്. ജനാധിപത്യത്തിനെതിരായതാണ്. രാജ്യത്ത് പിറന്നുവീണവരുടെ സ്വാതന്ത്ര്യത്തിനും ആദര്‍ശങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമെതിരായ ആക്രമണമാണ് എബിവിപി നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഞങ്ങളുടെ ആശയങ്ങളെ കുഴിച്ചുമൂടാനാവില്ല

കല്ലെറിഞ്ഞ് ഞങ്ങളുടെ ശരീരം മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ ആശയങ്ങളെ കുഴിച്ചുമൂടാനാവില്ല. ഭീതിയുടെ ദുര്‍ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ വഴിയാണ് എന്റെ പ്രൊഫൈല്‍ പിക്ചറെന്നും ബിരുദ വിദ്യാര്‍ഥിയായ ഗുര്‍മീന്ദര്‍ കൗര്‍ പോസ്റ്റില്‍ പറയുന്നു.

ആയിരങ്ങള്‍ ഷെയര്‍ ചെയ്തു

പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. സമാനമായ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചറാക്കി പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. പിതാവ് എന്തിനു വേണ്ടി മരിച്ചുവെന്ന് അവള്‍ക്കറിയില്ലെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. ഗുര്‍മീന്ദര്‍ കൗര്‍ ദേശവിരുദ്ധയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

 ഗുര്‍മീന്ദറിന്റെ മറുപടി

ദേശവിരുദ്ധര്‍ക്കതിരേയല്ല തങ്ങളുടെ പോരാട്ടമെന്ന് ഗുര്‍മീന്ദര്‍ ഈ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കി. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷിതമായ കലാലയത്തിനുമാണ് തങ്ങളുടെ പോരാട്ടമെന്നും ഗുര്‍മീന്ദര്‍ പറഞ്ഞു.

English summary
She spoke her mind on the attacks on Delhi University students in a 140-word Facebook post and a picture put out hours after the ABVP activists clashed with Ramjas College students this week. Three days later, the Kargil martyr daughter's social media campaign to protest the "tyranny of fear" unleashed at Delhi University has gone viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X