കൈക്കൂലി കൊടുത്ത പണം തിരികെ ലഭിക്കണോ?? 1100 ലേയ്ക്ക് വിളിക്കൂ പണം വീട്ടിലെത്തും, നീക്കം ഇങ്ങനെ
ഹൈദരാബാദ്: സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയ പണം തിരികെ ലഭിക്കാൻ പുതിയ മാർഗ്ഗം. 1100 എന്ന നമ്പറിലേയ്ക്ക് ഡയൽ ചെയ്യുന്നതോടെ കൈക്കൂലി നൽകിയ പണം വീട്ടിലെത്തുന്നതാണ് സംവിധാനം. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. കൈക്കൂലി വാങ്ങിയ സംഭവം റിപ്പോർട്ട് ചെയ്യുന്നതോടെ ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് വീട്ടിലെത്തി പണം തിരികെ ഏൽപ്പിക്കുന്നതാണ് പദ്ധതി.
അടുത്ത് രാജ്യവ്യാപകമായി നടന്ന സർവ്വേയിൽ അഴിമതിയിൽ രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അഴിമതിയും കൈക്കൂലിയും കുറയ്ക്കുന്നതിന്‍റെ ഭാഗമായി ചന്ദ്രബാബു നായിഡു സർക്കാർ ഈ സംവിധാനം ആരംഭിച്ചത്.
12 പേർ മാതൃകയായി
ജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ 12 സർക്കാർ ഉദ്യോഗസ്ഥർ ഇതിനകം തന്നെ പണം സ്വീകരിച്ചവര്‍ക്ക് നേരിട്ടെത്തി തിരിച്ചുനൽകിയിരുന്നു. കുർണൂൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പത്ത് പേരിൽ നിന്നായി സ്വീകരിച്ച പണവും തിരിച്ചുനൽകി. മെയ് 25നാണ് ആന്ധ്രപ്രദേശ് സര്‍ക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനായി സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
1100 ന് മികച്ച പ്രതികരണം
ആന്ധ്രപ്രദേശ് സർക്കാർ ആരംഭിച്ച 1100 എന്ന കോൾ സെന്‍റർ നമ്പറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സർക്കാർ സാക്ഷ്യപ്പെടുത്തുന്നു. സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് ഇതെന്നും പദ്ധതിയെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിച്ച കൈക്കൂലി തിരിച്ചുനൽകുമെന്നും സര്‍ക്കാർ ഉപദേഷ്ടാവ് പി പ്രഭാകർ ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങൾക്കുള്ള സന്ദേശം
ജനങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയ കൈക്കൂലി 1100 എന്ന നമ്പറിൽ വിളിക്കുന്നതോടെ തിരികെ ലഭിക്കുമെന്ന് ജനങ്ങള്‍ക്ക് സന്ദേശം നൽകുന്നതിനാണ് നീക്കമെന്നും സർക്കാരിനെ ഉദ്ധരിച്ച് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ഇതിനെ ഗുരുതരമായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കുറ്റക്കാര്‍ക്ക് ശിക്ഷ
ജനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 500 മുതൽ 1000 രൂപ വരെ കൈക്കൂലി വാങ്ങിയ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ അധികവും ഇത്തരക്കാരെ ശിക്ഷിക്കാൻ നിർവാഹമില്ലെന്നും ഇവരെ തിരിച്ചറിയാന്‍ മാത്രമേ പദ്ധതി കൊണ്ട് കഴിയുകയുള്ളൂവെന്നുമാണ് സർക്കാർ വാദം. എന്നൽ സംഭവങ്ങളിലും കൈക്കൂലി തുക തിരികെ നൽകുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
ഇൻഷുറന്‍സിൽ അഴിമതി
1100 എന്ന നമ്പറിലേയ്ക്ക് വിളിച്ച 3000ഓളം പേരും സർക്കാർ നടപ്പിലാക്കുന്ന ചന്ദ്രണ്ണ ബീമാ യോജന പദ്ധതിയിൽ നടക്കുന്ന അഴിമതിയെക്കുറിച്ചുള്ള പരാതികളാണ് ബോധിപ്പിച്ചിട്ടുള്ളത്. പരാതി ലഭിച്ചതോടെ ഇൻഷുറൻസ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് സർക്കാര്‍ ഉപദേഷ്ടാവ് പ്രഭാകർ വ്യക്തമാക്കി.