കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി; പാകിസ്താന്റേത് കൈവിട്ട കളി, തൂക്കിലേറ്റുമോ?
ദില്ലി: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാകിസ്താന്‍ സൈനിക കോടതി തള്ളി. ഇനി ഇദ്ദേഹത്തിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയുടേതാണ്. ജാദവിനെതിരായ തെളിവുകള്‍ സൈനിക മേധാവി പരിശോധിച്ചുവരികയാണ്.
പാകിസ്താന്‍ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐഎസ്പിആര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ജാദവിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജിയാണ് പാക് സൈനിക കോടതി തള്ളിയത്. ഇനി ഒരു തവണ കൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചാരവൃത്തി ആരോപണം
കഴിഞ്ഞ മാസമാണ് സൈനിക മേധാവിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന ജാദവിനെ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് പാകിസ്താന്‍ പിടികൂടിയത്. പിന്നീട് വധശിക്ഷ വിധിക്കുകയായിരുന്നു.
ആരോപണം ഇന്ത്യ തള്ളി
എന്നാല്‍ ചാരവൃത്തി നടത്തിയെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളിയിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ വരെ ഇന്ത്യ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമാണ് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി എടുത്തത്.
വധശിക്ഷ തടഞ്ഞു
അന്തിമ തീരുമാനം എടുക്കുന്നത് വരെ വധശിക്ഷ തടയണമെന്നാണ് അന്താരാഷ്ട്ര കോടതി പാകിസ്താന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അവസരം നല്‍കിയില്ലെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിരുന്നു.
മാര്‍ച്ച് മൂന്നിന് അറസ്റ്റ്
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് ജാധവിനെ അറസ്റ്റ് ചെയ്തതെന്ന് പാകിസ്താന്‍ പറയുന്നു. പാകിസ്താനിലെ പ്രശ്‌നബാധിത മേഖലയായ ബലൂചിസ്താനില്‍ വച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ പാകിസ്താന്റെ വാദം ഇന്ത്യ തള്ളി.
അറസ്റ്റ് ഇറാനില്‍ നിന്ന്
ഇറാനില്‍ നിന്നാണ് തങ്ങളുടെ മുന്‍ നാവിക ഉദ്യോഗസ്ഥനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതെന്ന് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ സൈനിക കോടതി പ്രഖ്യാപിച്ചത്.
കുറ്റങ്ങള്‍ ഇതാണ്
പാകിസ്താനില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തി, ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ചാര പ്രവര്‍ത്തം നടത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. തൊട്ടടുത്ത മാസമാണ് അന്താരാഷ്ട്ര കോടതി വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്.
അന്താരാഷ്ട്ര കോടതിയില്‍
നാവിക സേനയില്‍ നിന്നു പിരിഞ്ഞ ജാദവ് ബിസിനസ് ആവശ്യാര്‍ഥം ഇറാനിലെത്തിയപ്പോഴാണ് പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് വരെ, അന്തിമ വിധി പ്രഖ്യാപിക്കും വരെ വധശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്തു.
അമ്മ വിസ ആവശ്യപ്പെട്ടു
ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ അമ്മ പാകിസ്താനോട് വിസ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താന്‍ ഉടന്‍ പ്രതികരിച്ചില്ല. ഇതില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രൂക്ഷമായ ഭാഷയില്‍ പാകിസ്താനെ വിമര്‍ശിച്ചിരുന്നു.
കരാര്‍ പ്രകാരമെന്ന് പാകിസ്താന്‍
2008ല്‍ ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ചാരവൃത്തി കേസില്‍ അറസ്റ്റിലായവര്‍ക്ക് നയതന്ത്ര തലത്തില്‍ ബന്ധപ്പെടാന്‍ അവസരം നല്‍കില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. ഇന്ത്യ ഇക്കാര്യം മറച്ചുപിടിക്കുകയാണെന്നും പാകിസ്താന്‍ ആരോപിക്കുന്നു.