നാടകം അവസാനിക്കുന്നു, പനീർശെൽവത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം
സത്യപ്രതിജ്ഞ വൈകിട്ടോടെ
ചെന്നൈ: അണ്ണാ ഡിഎംകെയില്‍ ഒപിഎസ്- ഇപിഎസ് ലയന ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച വൈകിട്ടോടെ അന്തിമ തീരുമാനമാകുമെന്ന വാര്‍ത്തകള്‍ക്കിടെ ഒ പനീര്‍ ശെല്‍വത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം നാലു മണിയോടു കൂടിയായിരിക്കും സത്യപപ്രതിജ്ഞ. നിലവിലെ മുഖ്യമന്ത്രി ഇ പളനിസ്വാമി അതേ സ്ഥാനത്ത് തുടരുമെന്നാണ് സൂചനകള്‍. പനീര്‍ശെല്‍വത്തിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കുമെന്നും സൂചനകളുണ്ട്.
ഒപിഎസ് ക്യാമ്പിലെ മറ്റു ചിലര്‍ക്കും സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. മഫോയ് കെ പാണ്ഡ്യരാജന്‍, സെമ്മലയ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലയനം സാധ്യമായാല്‍ സുപ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യം ഒപിഎസ് നേരത്തേ തന്നെ ഉയര്‍ത്തിയിരുന്നു. ഒപിഎസിന്റെ പല ആവശ്യങ്ങളും ഇപിഎസ് അംഗീകരിച്ചതോടെയാണ് തിങ്കളാഴ്ച തന്നെ ലയനം സാധ്യമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
അതേസമയം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന തമിഴ്‌നാട് സന്ദര്‍ശനം മാറ്റിവെച്ചു. ആഗസ്റ്റ് 22 മുതല്‍ 24 വരെയായിരുന്നു അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഒപിഎസ്- ഇപിഎസ് ലയനത്തിനു പിന്നില്‍ പ്രധാന ചരടു വലിക്കുന്നത് ബിജെപിയാണ്. ഒന്നിനു പിറകേ ഒന്നായി സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുന്ന ബിജെപി അടുത്തതായി ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കര്‍ണ്ണാടക ആണ്. എഐഡിഎംകെയുമായി ചേര്‍ന്ന് തമിഴ്‌നാട് കയ്യടക്കാനാണ് ബിജെപി ശ്രമിക്കുന്നത്.