ഒപിഎസ് കലിപ്പില്‍ തന്നെ!! മടങ്ങിവരാം, പക്ഷെ ശശികലയെ.....ദിനകരന്‍ ഞെട്ടി!!
ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഒപിഎസ്
ചെന്നൈ: തമിഴ്‌നാട്ടില്‍ പിണക്കം മറന്ന് എഐഎഡിഎംകെ വിഭാഗം ഒന്നിക്കുമെന്ന തരത്തിലുള്ള സൂചനകള്‍ അസ്ഥാനത്താക്കി ഒ പനീര്‍ശെല്‍വം രംഗത്ത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല പക്ഷവും ഒപിഎസ് പക്ഷവും ഉടന്‍ ഒന്നാവുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ശശികലയുടെ അന്തരവനും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനും സംഘവും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പനീര്‍ശെല്‍വം തള്ളുകയായിരുന്നു.
പാര്‍ട്ടിയിലേക്ക് താന്‍ മടങ്ങിവരണമെങ്കില്‍ ശശികല അവിടെ കാണരുതെന്ന നിബന്ധനയാണ് ഒപിഎസ് മുന്നോട്ടുവച്ചത്. ശശികലയ്ക്കും കുടുംബത്തിനും പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഉണ്ടാവരുത്. പാര്‍ട്ടി ഏതെങ്കിലും ഒരു കുടുംബത്തിന്റെ കീഴിലായിപ്പോവുന്നതിനോട് യോജിപ്പില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നതാണ് പനീര്‍ശെല്‍വം മുന്നോട്ട് വച്ച മറ്റൊരു നിബന്ധന. ശശികലയെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് നിയമവിരുദ്ധമാണ്. ഇതു ഒരിക്കലും അംഗീകരിക്കാനാവില്ല. ദിനകരന്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഒപിഎസ് പറഞ്ഞു.
ശശികല പക്ഷത്തിന്റെ വക്താവായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പനീര്‍ശെല്‍വവുമായി ചര്‍ച്ച നടത്തിയത്. പളനിസ്വാമി മന്ത്രിസഭയിലുള്ളവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി പളനിസ്വാമി മുന്നോട്ടുവച്ച ഫോര്‍മുല ഇതായിരുന്നു. താന്‍ മുഖ്യമന്ത്രി സ്ഥാനത്തു തന്നെ തുടരും. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമാക്കും. എന്നാല്‍ ഇതു അംഗീകരിക്കണമെങ്കില്‍ തന്റെ നിബന്ധന പളനിസ്വാമിയും സംഘവും അംഗീകരിക്കേണ്ടതുണ്ടെന്നാണ് പനീര്‍ശെല്‍വം വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ദിനകരന്‍ പനീര്‍ശെല്‍വത്തിന്റെ മടങ്ങിവരവിനായി തന്റെ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ പനീര്‍ശെല്‍വത്തിന്റെ പുതിയ നിബന്ധന ദിനകരനും സംഘത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്.
മന്ത്രിമാരും മറ്റു മുതിര്‍ന്ന നേതാക്കളും ശശികലയ്ക്കും ദിനകരനുമെതിരേ പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു. ഇരുവരെയും പുറത്താക്കണമെന്നു വരെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് പളനിസ്വാമിയും സംഘവും പനീര്‍ശെല്‍വം പക്ഷത്തെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് രഹസ്യ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ പനീര്‍ശെല്‍വം മടങ്ങിവരണമെന്ന ആവശ്യം തന്നെയാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് പളനിസ്വാമിയും സംഘവും പനീര്‍ശെല്‍വം പക്ഷത്തെ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു.