ഹിറ്റ്‌ലര്‍, ഗോഡ്‌സെ, വര്‍ഗീയ കലാപം: ഇതാണ് ഇരട്ടച്ചങ്കന്‍, ആര്‍എസ്എസിനെ ആഞ്ഞടിച്ച് പിണറായി
സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഒന്നും ചെയ്യാത്ത സംഘടനയാണ് ആര്‍എസ്എസെന്നും സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമാണ് അവര്‍ക്കുള്ളതെന്നും പിണറായി പറഞ്ഞു.
മംഗലാപുരം: ആര്‍എസ്എസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഒന്നും ചെയ്യാത്ത സംഘടനയാണ് ആര്‍എസ്എസെന്നും സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമാണ് അവര്‍ക്കുള്ളതെന്നും പിണറായി പറഞ്ഞു. മംഗലാപുരത്ത് സിപിഎം സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജ്യോതി സര്‍ക്കിളില്‍ നിന്നാരംഭിച്ച റാലി നെഹ്‌റു സ്‌റ്റേഡിയത്തില്‍ സമാപിച്ചു.
വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് ആര്‍എസ്എസ് എല്ലാ കാലത്തും ശ്രമിച്ചിരുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസിന്റെ നിലപാടിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാര്‍ എക്കാലത്തും ഇന്ത്യയില്‍ തുടരണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിറ്റ്‌ലറെ സ്വീകരിച്ചതും പുകഴ്ത്തിയതും ആര്‍.എസ്.എസ് മാത്രമാണെന്ന് പിണറായി പറഞ്ഞു. ഹിറ്റ്‌ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ ആര്‍എസ്എസിനെ ആവേശഭരിതരാക്കി. രാജ്യത്തെ എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും നേതൃത്വങ്ങള്‍ക്കും നല്‍കിയത് ആര്‍എസ്എസ് ആണ്. ഗോഡ്‌സെ അവരുടെ കൈയിലെ ആയുധം മാത്രമായിരുന്നുവെന്നും പിണറായി തുറന്നടിച്ചു.
വര്‍ഗീയമായി ജനങ്ങളെ വേര്‍ത്തിരിക്കുക, ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുക എന്നതാണ് ആര്‍എസ്എസ് നയം. അവര്‍ രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. എന്തിനാണ് മഹാത്മാ ഗാന്ധി കൊല ചെയ്യപ്പെട്ടത്. ഗാന്ധി ഏതെങ്കിലും ആര്‍എസ്എസുകാരനെ ഉപദ്രവിച്ചിട്ടില്ല. ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസ് മധുരം വിതരണം ചെയ്തത് ഓര്‍ക്കേണ്ട കാര്യമാണ്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ രൂപമാണ് ആര്‍എസ്എസ്. അവരുടെ പ്രത്യയ ശാസ്ത്രം നാസിസമാണെന്നും പിണറായി പറഞ്ഞു.
ബിജെപിയുടെയും വിഎച്ച്പിയുടെയും ശക്തമായ പ്രതിഷേധം അവഗണിച്ചാണ് പിണറായി മംഗലാപുരത്തെ പരിപാടിക്കെത്തിയത്. പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. ആദ്യം പിണറായിയെ മംഗലാപുരത്ത് കാലു കുത്തിക്കില്ലെന്ന് പറഞ്ഞ സംഘ് നേതാക്കള്‍ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ പിന്‍മാറുകയായിരുന്നു.
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് പിണറായിക്കെതിരേ സംഘപരിവാര സംഘടനകള്‍ രംഗത്തെത്തിയത്. പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണെന്നും എല്ലാ രാഷ്ട്രീയ വിഭാഗങ്ങളെയും ഒരേ കണ്ണില്‍ കാണാന്‍ കഴിയാത്ത നേതാവാണ് അദ്ദേഹമെന്നുമായിരുന്നു സംഘ് നേതാക്കളുടെ വിമര്‍ശനം.
തന്നെ കര്‍ണാടകയില്‍ കാലുകുത്തിക്കില്ലെന്ന് പ്രഖ്യാപിച്ച സംഘപരിവാര്‍ സംഘടനകള്‍ക്കു പിണറായി മറുപടി നല്‍കി. ആര്‍എസ്എസുകാരെ കണ്ടാണ് താന്‍ വളര്‍ന്നത്. തലശേരി ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ആര്‍എസ്എസിന്റെ കത്തിക്കും വടിവാളിനും ഇടയിലൂടെ നടന്നുപോയവനാണ് ഞാന്‍. ഇപ്പോഴുള്ള ആര്‍എസ്എസുകാര്‍ക്ക് അക്കാര്യം അറിയില്ലെങ്കില്‍ പഴയ ആളുകളോട് ചോദിക്കണമെന്നും പിണറായി ഓര്‍മിപ്പിച്ചു.
പണ്ട് എന്നെ തടയാന്‍ കഴിയാത്ത ആര്‍എസ്എസ് ഇന്നെന്തു ചെയ്യാന്‍. മധ്യപ്രദേശില്‍ പോയപ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ എന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ മറ്റൊരു സംസ്ഥാനത്ത് പോവുമ്പോള്‍ ചില ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാലാണ് അന്ന് തിരിച്ചുപോന്നത്. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെ ഇന്ദ്രനായാലും ചന്ദ്രനായാലും ഒരിടത്തും തടയാന്‍ കഴിയില്ലെന്നും ഒരു ദിവസം ആകാശത്ത് നിന്നു പൊട്ടിവീണ ആളല്ല, ആര്‍എസ്എസിനെ നന്നായി അറിയാമെന്നും പിണറായി പറഞ്ഞു.