ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാര്?രാംനാഥ് കോവിന്ദോ മീരാകുമാറോ?എല്ലാം ഇന്നറിയാം..വോട്ടെണ്ണൽ 11 മണിയോടെ
പാർലമെന്റിൽ നാല് ടേബിളുകളിലായി രാവിലെ 11 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. എട്ട് റൗണ്ടുകളായാണ് വോട്ടെണ്ണുക.
ദില്ലി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വൈകീട്ട് അഞ്ചു മണിയോടെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും.
എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി മീരാകുമാറും തമ്മിലാണ് മത്സരം. എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനാണ് ഏറെ മുൻതൂക്കം. ഇരു സ്ഥാനാർത്ഥികൾക്കും എത്ര വോട്ട് ലഭിക്കുന്നുവെന്നത് ദേശീയ രാഷ്ട്രീയത്തിലെ ഭാവി നീക്കങ്ങളിൽ നിർണ്ണായകമാകും.
പാർലമെന്റിൽ നാല് ടേബിളുകളിലായി രാവിലെ 11 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. എട്ട് റൗണ്ടുകളായാണ് വോട്ടെണ്ണുക. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ലീഡ് നില അറിയിക്കുമെന്ന് ലോക്സഭാ സെക്രട്ടറി ജനറലും രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറുമായ അനൂപ് മിശ്ര അറിയിച്ചു.
രാജ്യത്തെ 32 പോളിങ് സ്റ്റേഷനുകളിൽ ജൂൺ 24നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിരുന്നു. 4120 എംഎൽഎമാരും 776 എംപിമാരും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജിൽ 99 ശതമാനം പേരും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.