തൊഴിലെവിടെ മോദിജീ... പ്രകടനം യുപിഎയെക്കാളും കഷ്ടം.. മോദി സർക്കാരിനെതിരെ ജനരോഷം!!
ദില്ലി: പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ പരാജയമെന്ന് റിപ്പോർട്ട്. സി എസ് ഡി എസിന്റെ സർവ്വേയിലാണ് മോദി സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ രണ്ടാം യു പി എ സർക്കാരിനെക്കാളും പിന്നിലാണ് മോദി സർക്കാർ എന്നാണ് പൊതുവേയുള്ള അഭിപ്രായം.
19 സംസ്ഥാനങ്ങളിലായി 11000ൽപ്പരം ആളുകളിൽ നിന്നാണ് സി എസ് ഡി എസ് അഭിപ്രായങ്ങൾ ആരാഞ്ഞത്. മെയ് മാസത്തിലായിരുന്നു സർവ്വേ. നരേന്ദ്ര മോദി സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയായി തൊഴിലില്ലായ്മ മാറിയേക്കും എന്നതാണ് നിലവിലെ സ്ഥിതി. സർവ്വേയിൽ പങ്കെടുത്ത 25 ശതമാനം പേർക്കെങ്കിലും ഈ അഭിപ്രായം ഉണ്ട്. 18നും 24നും ഇടയിൽ പ്രായമുള്ളവരിലാണ് തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക കൂടുതൽ.
മോദി സർക്കാരിന്റെ പ്രകടനം മൻമോഹൻസിംഗ് സർക്കാരിനെ അപേക്ഷിച്ച് നോക്കുന്പോൾ പിന്നിലാണ് എന്നതാണ് പൊതുധാരണ. 2013ൽ സമാനമായ സർവ്വേ സി എസ് ഡി എസ് നടത്തിയപ്പോൾ 29 ശതമാനം ആളുകളും പറഞ്ഞത് രണ്ട് വർഷമായി രാജ്യത്ത് തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട് എന്നാണ്. ഗ്രാമങ്ങളിൽ 22 ശതമാനം പേരും മെട്രോ നഗരങ്ങളിൽ 23 ശതമാനം പേരുമാണ് തൊഴിലില്ലായ്മ വലിയ പ്രശ്നമായി കാണുന്നത്. എന്നാൽ ചെറുനഗരങ്ങളിൽ ഈ ശതമാനം 29 ആണ്.