ആർഎസ്എസ് പ്രവർത്തകന്റെ കൊല: കേന്ദ്രം ഇടപെടുന്നു.. പിണറായി വിജയന് രാജ്നാഥ് സിംഗിന്റെ ഫോൺ, ഇനിയെന്ത്?
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിച്ചു. തിരുവനന്തപുരത്ത് ആർ എസ് എസ് പ്രവര്‍ത്തകൻ ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനെ ടെലഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതിൽ രാജ്നാഥ് സിംഗ് ആശങ്ക പ്രകടിപ്പിച്ചു.
പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച കാര്യം രാജ്നാഥ് സിംഗ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയപരമായ അക്രമങ്ങൾ അനുവദിക്കാനാവുന്നതല്ല എന്ന് അദ്ദേഹം മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ കുറിച്ചു. കേരളത്തിലെ ക്രമസമാധാന നില എത്രയും വേഗം പൂർവ്വസ്ഥിതിയിലാകുമെന്ന് രാജ്നാഥ് സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്നലെ (ജൂലൈ 29 ശനിയാഴ്ച) രാത്രി 9 മണിയോടെയാണ് ആർ എസ് എസ് പ്രവർത്തകനായ രാജേഷ് എന്ന 34കാരൻ വെട്ടേറ്റ് മരിച്ചത്. രാജേഷിന്റെ ഇടത് കൈ വെട്ടിയെടുത്ത നിലയിലായിരുന്നു. ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്ത് നടക്കുന്ന സി പി എം - ബി ജെ പി സംഘർഷത്തിന് പിന്നാലെയാണ് ഈ കൊലപാതകം. രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുകയാണ്.