ജയിലില്‍വെച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് ശ്രീശാന്ത്
കൊച്ചി: ഐപിഎഎല്‍ വാതുവെപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കിടന്നപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചതായി ശ്രീശാന്ത്. ഏറ്റുമാനൂരപ്പന്റെ കൃപകൊണ്ടാണ് തനിക്ക് അത്തരം മാനസികമായ അവസ്ഥയില്‍ നിന്നും മോചിതനാകാന്‍ കഴിഞ്ഞത്. കുടുംബവും സുഹൃത്തുക്കളുമെല്ലാം തനിക്കായി പ്രാര്‍ഥിച്ചെന്നും ശ്രീശാന്ത് പറയുന്നു.
കോടതി കുറ്റവിമുക്തനാക്കിയതോടെ ബിസിസിഐയുടെ വിലക്കില്‍ നിന്നും മോചനമാകുമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. വിലക്കു നീക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന ശ്രീശാന്തിന്റെ അഭിഭാഷകയുടെ വാദം ശ്രീശാന്ത് തള്ളി.
കോടതിയെ സമീപിക്കില്ലെന്നും ബിസിസിഐ തന്നെ വിലക്ക് നീക്കുമെന്നും ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിസിസിഐയുമായി പരസ്യമായ ഏറ്റമുട്ടലിനില്ലെന്നുതന്നെയാണ് ശ്രീശാന്ത് നല്‍കുന്ന സൂചന. കലൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ പ്രവേശിക്കാനില്ലെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്ക് നീക്കാതെ അവിടെ പരിശീലനത്തിന് ഇറങ്ങില്ലെന്നാണ് ശ്രീശാന്തിന്റെ നിലപാട്.
ഐപിഎല്‍ കോഴക്കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്ത് ജാമ്യം ലഭിക്കുംവരെ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. രണ്ടുദിവസം മുന്‍പ് ദില്ലി പാട്യാല കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നല്‍കിയതിനാല്‍ ശ്രീശാന്തിന് സജീവക്രിക്കറ്റിലേക്ക് വരാന്‍ സാധിക്കില്ല.