വ്യാജ ജാതി സർട്ടിഫിക്കറ്റുകാരേ...മോദി സർക്കാരിന്റെ അടുത്ത ലക്ഷ്യം നിങ്ങളാണ്!! പണി തെറിക്കും!!
കൂടുതൽ പേരും സാമ്പത്തിക മേഖലയായ പൊതു മേഖല ബാങ്കുകളിലും ഇൻഷ്വറൻസ് കമ്പനികളിലുമാണ് കയറിക്കൂടിയിരിക്കുന്നത്.
ദില്ലി: വ്യാജ ജാതി സർട്ടിഫിക്കറ്റ് കെട്ടിച്ചമച്ച് സർക്കാർ ജോലി നേടിയവർക്കുള്ള പണി വരുന്നു. പട്ടിക ജാതി പട്ടിക വർഗമാണെന്ന് തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് കെട്ടിച്ചമച്ച് ജോലി നേടിയവരെ പിരിച്ചുവിടാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഇത്തരത്തിൽ നിയമനം നേടിയവരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി.
1800ൽ അധികം പേർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് വഴി നിയമനം നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ. ഇതിൽ കൂടുതൽ പേരും സാമ്പത്തിക മേഖലയായ പൊതു മേഖല ബാങ്കുകളിലും ഇൻഷ്വറൻസ് കമ്പനികളിലുമാണ് കയറിക്കൂടിയിരിക്കുന്നത്. നിലവിലെ ചട്ടം അനുസരിച്ച് ഒരു സർക്കാർ ജോലിക്കാരൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയാൽ അയാളെ ജോലിയിൽ നിലനിർത്തില്ല.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിയമനം നേടിയവരെ കുറിച്ച് എല്ലാ വകുപ്പിലും അന്വേഷണം നടക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ തുടർനടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നുമാണ് വിവരം. പട്ടികജാതി, പട്ടിക വർഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്കായി സംവരണം ചെയ്ത പോസ്റ്റുകളിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
1832 പേരാണ് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതെന്നാണ് മാർച്ച് 29ന് മന്ത്രി ജിതേന്ദ്ര സിങ് ലോക് സഭയിൽ പറഞ്ഞത്. ഇതിൽ 276 പേരെ സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടുണ്ടെന്നും 521 പേർ വിചാരണ നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു. 1,035 കേസുകൾ പെൻഡിങിലാണെന്നും മന്ത്രി വ്യക്തമാക്കി.
157 കേസുകൾ എസ്ബിടിയിലും 135 കേസുകൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും 112 എണ്ണം ഇന്ത്യൻ ഓവർസീസ് ബാങ്കിലും 103 എണ്ണം സിൻഡിക്കേറ്റ് ബാങ്കിലും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.