ശശികലയും മരുമകനും പാർട്ടിക്ക് പുറത്ത്.. അണ്ണാ ഡിഎംകെയിൽ അവസാന ചിരി ഒപിഎസിന്!!
ചെന്നൈ: ജനറൽ സെക്രട്ടറി വി കെ ശശികലയെ എ ഐ എ ഡി എം കെയിൽ നിന്നും പുറത്താക്കി. അണ്ണാ ഡി എം കെയുടെ അമ്മ വിഭാഗമാണ് ശശികലയെയും മരുമകൻ ടി ടി ദിനകരനെയും പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 20 മന്ത്രിമാരാണ് നിർണായകമായ ഈ തീരുമാനം എടുത്ത യോഗത്തിൽ പങ്കെടുത്തത്. ധനമന്ത്രി ജയകുമാറാണ് തീരുമാനം അറിയിച്ചത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു ശേഷം രണ്ടായി പിളര്‍ന്ന എഐഡിഎംകെയിലെ പ്രതിസന്ധിയാണ് ഇപ്പോൾ ആൻറി ക്ലൈമാക്സിൽ എത്തിയിരിക്കുന്നത്. ജയയുടെ മരണത്തിന് പിന്നാലെ അധികാരം പിടിക്കാൻ ശ്രമിച്ച ശശികലയുടെ പക്ഷത്തിലാണ് പ്രശ്‌നങ്ങള്‍ കൂടുതൽ ഉടലെടുത്തിരിക്കുന്നത്. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല ലക്ഷം പണമൊഴുക്കിയതും തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചതുമെല്ലാമാണ് പ്രശ്‌നങ്ങളുടെ തുടക്കം.
എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപിഎസുമായി ഒന്നിച്ചുപോവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത മന്ത്രിമാർ പറഞ്ഞിരുന്നു.
പാര്‍ട്ടി സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനും എത്രയും പെട്ടെന്നു സ്ഥാനങ്ങള്‍ ഒഴിയണെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവണമെന്നും ഒപിഎസ് വീണ്ടും പാര്‍ട്ടിയുടെ അരത്തേക്കു തിരിച്ചെത്തണമന്നെുമാണ് പാർട്ടിയിലെ ഭൂരിഭാഗം എം എൽ എമാരും ആഗ്രഹിക്കുന്നതത്രെ.