മോദിയുടെ മനസ്സില്‍ ലഡു പൊട്ടി..തിരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റാകാമെന്ന് സുപ്രീം കോടതി
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ബജറ്റ് അവതരണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിധി വന്നതോടു കൂടി വരുന്ന ഫെബ്രുവരി ഒന്നിന് തന്നെ കേന്ദ്രസര്‍ക്കാരിന് ബജറ്റ് അവതരിപ്പിക്കാം.
തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റവതരണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബജറ്റ് അവതരണം വോട്ടര്‍മാരെ സ്വാധീക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
അഡ്വക്കേറ്റ് എംഎല്‍ ശര്‍മ്മയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പെരുമാറ്റച്ചട്ടം നിലവിലുള്ള കാലത്ത് പ്രത്യേക പദ്ധതികള്‍, ധനസഹായങ്ങള്‍ എന്നിവ പ്രഖ്യാപിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31നാണ് തുടങ്ങുക.
നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പുകളാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്നത് എന്നിരിക്കേ ഭരണകക്ഷിയായ ബിജെപിക്ക് ആശ്വാസകരമാണ് സുപ്രീംകോടതി വിധി. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും മറ്റും നോട്ട് നിരോധനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ബജറ്റിലൂടെ മോദി ശ്രമിക്കുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല. 2019ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ വിധിയെ വരെ സ്വാധീനിച്ചേക്കാവുന്നതാണ് ഉത്തര്‍പ്രദേശിലെതടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.