ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി സ്കൂളിൽ വരേണ്ട!! സ്ഥാപനത്തിന്റെ സൽപേര് കളയുമെന്ന്..
സ്‌കൂളിന്റെ നടപടിയ്ക്ക് എതിരെ രക്ഷിതാക്കള്‍ ദില്ലി ചൈല്‍ഡ് റൈറ്റ് കമ്മീഷനില്‍ പരാതി നല്‍കി.
ദില്ലി: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പഠിപ്പിയ്ക്കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍. കുട്ടി സ്‌കൂളിന്റെ പേര് ചീത്തയാക്കിയെന്നാണ് പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ പറയുന്നത്. സ്‌കൂളിന്റെ നടപടിയ്ക്ക് എതിരെ രക്ഷിതാക്കള്‍ ദില്ലി ചൈല്‍ഡ് റൈറ്റ് കമ്മീഷനില്‍ പരാതി നല്‍കി.
ദില്ലി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടി ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. എന്നാല്‍ കുട്ടി ഇനി സ്‌കൂളില്‍ വരേണ്ടെന്നാണ് പ്രിന്‍സിപ്പാള്‍ അടക്കമുള്ളവരുടെ നിലപാട്. അത് സ്‌കൂളിന്റെ സല്‍പേരിനെ കളങ്കപ്പെടുത്തുമത്രേ.
പത്താംക്ലാസില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടിയെ പരീക്ഷ എഴുതാതെ തന്നെ പ്ലസ് വണ്ണിലേക്ക് പാസ്സാക്കാം എന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പക്ഷേ കുട്ടിയെ സ്‌കൂളിലേക്ക് അയയ്ക്കരുത്.
കുട്ടിയ്ക്ക് കൂട്ടുകാരോട് മിണ്ടുന്നതിനും വിലക്കുണ്ട്. ഇത് മറ്റ് പെണ്‍കുട്ടികളെ കളങ്കപ്പെടുത്തുമെന്നാണ് ഇവരുടെ വാദം. സ്‌കൂള്‍ ബസ് ഉപയോഗിയ്ക്കാനും പെണ്‍കുട്ടിയ്ക്ക് അനുവാദമില്ല.
ചെയ്യാത്ത കുറ്റത്തിന് സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഉണ്ടാക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കളാണ് ദില്ലി ചൈല്‍ഡ് റൈറ്റ് കമ്മീഷന് പരാതി നല്‍കിയത്.
രക്ഷിതാക്കളുടെ പരാതിയിന്മേല്‍ സ്‌കൂളില്‍ ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.